യുവാക്കള്‍ ഇതിനായി ഉപയോഗിച്ച ബോട്ട് പിടിച്ചെടുക്കാനും ഇവര്‍ പിടികൂടിയ ഡോള്‍ഫിനുകളെ, വംശനാശം തടയുന്നതിനായി അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടാനും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

മനാമ: ബഹ്‌റൈനില്‍ അനധികൃതമായി ഡോള്‍ഫിനുകളെ പിടിച്ച മൂന്ന് പേര്‍ക്ക് 1,000 ദിനാര്‍ (2 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ വിധിച്ച് ബഹ്‌റൈനി കോടതി. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ നിന്ന് അനധികൃതമായി ഡോള്‍ഫിനുകളെ പിടിച്ച കേസിലാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചതെന്ന് മുതിര്‍ന്ന പ്രോസിക്യൂട്ടര്‍ പറഞ്ഞു.

മേജര്‍ ക്രിമിനല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. യുവാക്കള്‍ ഇതിനായി ഉപയോഗിച്ച ബോട്ട് പിടിച്ചെടുക്കാനും ഇവര്‍ പിടികൂടിയ ഡോള്‍ഫിനുകളെ, വംശനാശം തടയുന്നതിനായി അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടാനും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നതായി മന്ത്രാലയത്തിന്റെ പ്രോസിക്യൂഷന്‍ മേധാവി കൂട്ടിച്ചേര്‍ത്തു.

നേരത്തെ മൂന്ന് പ്രതികളെയും കീഴ്‌ക്കോടതി വെറുതെ വിട്ടിരുന്നു. ഈ വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കി. യുവാക്കള്‍ രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് അനധികൃതമായി ഡോള്‍ഫിനുകളെ പിടിച്ച വിവരം ബഹ്‌റൈനി കോസ്റ്റ്ഗാര്‍ഡ്‌സ് ആണ് പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചത്. ഡോള്‍ഫിന്‍ ഷോകള്‍ നടത്തുന്ന സംഘത്തിന് ഇവര്‍ പിടിച്ചെടുത്ത ഡോള്‍ഫിനുകളെ കൈമാറിയതായും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് ഡോള്‍ഫിനുകളാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. പരിസ്ഥിതിയെയും പ്രകൃതി സമ്പത്തിനെയും സംരക്ഷിക്കുന്നതിനായി, ഡോള്‍ഫിനുകളെ പിടിക്കുന്നത് ബഹ്‌റൈന്‍ ഭരണഘടനയില്‍ നിരോധിച്ചിട്ടുണ്ടെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ കൂട്ടിച്ചേര്‍ത്തു.