ഏപ്രില്‍ 15നാവും സ്കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുക.
അബുദാബി: യുഎഇയിലെ സ്കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. റമദാന്‍, ഈദുല്‍ ഫിത്തര്‍ എന്നിവയോട് അനുബന്ധിച്ചാണ് ഇടവേള. മാര്‍ച്ച് 25ന് ആരംഭിക്കുന്ന അവധി ഏപ്രില്‍ 14ന് അവസാനിക്കും.
2024-25 അധ്യയന വര്‍ഷത്തേക്കുള്ള കലണ്ടര്‍ അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 15നാവും സ്കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുക. റമദാന്‍ മാസം പകുതി ആകുമ്പോള്‍ ആരംഭിക്കുന്ന അവധി ചെറിയ പെരുന്നാള്‍ കഴിഞ്ഞ് അഞ്ച് ദിവസം കൂടി നീളും. ജനുവരി രണ്ടിന് ആരംഭിച്ച രണ്ടാം സെമസ്റ്ററില്‍ 59 അധ്യയന ദിനങ്ങള്‍ ലഭിക്കും.
ദുബൈയിലെ സ്വകാര്യ സ്കൂളുകള്‍ റമദാന്‍, ഈദുല്‍ ഫിത്വര്‍ അവധിക്ക് ശേഷം ഏപ്രില്‍ 15നാണ് ക്ലാസുകള്‍ പുനരാരംഭിക്കുകയെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റി (കെഎച്ച്ഡിഎ) അതിന്‍റെ വെബ്സൈറ്റ് വഴി നേരത്തെ അറിയിച്ചിരുന്നു. ജൂണ്‍ 28ന് മുമ്പ് അധ്യയന വര്‍ഷം അവസാനിക്കില്ലെന്നും അറിയിച്ചിരുന്നു. യുഎഇ അധികൃതര്‍ റമദാന്‍, ഈദുല്‍ ഫിത്വര്‍ ദിനങ്ങള്‍ പ്രഖ്യാപിച്ച ശേഷം കെഎച്ച്ഡിഎ അവധിക്കാല തീയതികള്‍ അറിയിക്കും. മാര്‍ച്ച് 11, അല്ലെങ്കില്‍ 12നാകും ഈ വര്‍ഷം റമദാന്‍ മാസം ആരംഭിക്കുക.
ജോലി സമയം കുറയ്ക്കും, സ്കൂൾ സമയത്തിലും മാറ്റം; വിശുദ്ധ മാസത്തെ വരവേല്‍ക്കാനൊരുങ്ങി യുഎഇ
ദുബൈ: പുണ്യമാസം റമദാനെ വരവേല്‍ക്കാനൊരുങ്ങി യുഎഇ. ജീവിതശൈലിയില്‍ ഉള്‍പ്പെടെ മാറ്റം വരുത്താനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍. ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രസിദ്ധീകരിച്ച ഹിജ്റി കലണ്ടര്‍ അനുസരിച്ച് മാര്‍ച്ച് 12ന് റമദാന്‍ മാസം ആരംഭിക്കും.
ജോലി സമയവും സ്കൂള്‍ സമയക്രമത്തിലും മാറ്റം വരും. നോമ്പെടുക്കുന്നവര്‍ക്കും നോമ്പ് എടുക്കാത്ത ജീവനക്കാര്‍ക്കും കുറഞ്ഞ ജോലി സമയം ബാധകമാണ്. പൊതു, സ്വകാര്യ മേഖലകളില്‍ ജീവനക്കാര്‍ക്ക് യുഎഇ സര്‍ക്കാര്‍ കുറഞ്ഞ ജോലി സമയം പ്രഖ്യാപിക്കാറുണ്ട്. ചില ജോലികൾക്ക് കൂടുതൽ സമയം ആവശ്യമായി വരുമ്പോൾ, സ്വകാര്യ മേഖലയിലെ മിക്ക ജീവനക്കാരും അവരുടെ പ്രവൃത്തി ദിവസത്തിൽ രണ്ട് മണിക്കൂർ കുറവ് ആസ്വദിക്കുന്നു. പ്രവൃത്തി ദിവസത്തില്‍ രണ്ട് മണിക്കൂര്‍ കുറവാണ് ലഭിക്കുന്നത്. സർക്കാർ ഓഫീസുകൾ പലപ്പോഴും നേരത്തെ അടയ്ക്കും. പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം എട്ട് മണിക്കൂറില്‍ നിന്ന് ആറായി ആണ് കുറയുന്നത്.
