സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ചൊവ്വാഴ്ച വരെ കനത്ത ഇടിമിന്നലോടു കൂടിയ മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജീസാൻ, അസീർ പ്രവിശ്യകളിലാണ് പ്രധാനമായും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്, മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ചൊവ്വാഴ്ച വരെ കനത്ത ഇടിമിന്നലോടു കൂടിയ മഴയ്ക്കും ആലിപ്പഴ വർഷത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രധാനമായും ജീസാൻ, അസീർ പ്രവിശ്യകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
മണിക്കൂറിൽ 10 മുതൽ 50 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്നും ഇതോടൊപ്പം മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റും പൊടിപടലങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മഴ മുന്നറിയിപ്പുള്ള പ്രധാന മേഖലകൾ
ജീസാൻ, അസീർ പ്രവിശ്യകളിലെ അൽ-റൈത്ത്, ഹറൂബ്, ഫൈഫ, അബഹ, ഖമീസ് മുശൈത്ത്, അൽ-നമാസ് തുടങ്ങിയ ഇടങ്ങളിൽ കനത്ത മഴ പെയ്യും. അൽ-ബാഹ, മക്ക പ്രവിശ്യകളിലെ ഖിൽവ, മഖ്‌വ, തായിഫ്, മൈസാൻ, അദഹം തുടങ്ങിയ മേഖലകളിൽ മിതമായതോ ശക്തമായതോ ആയ മഴ പ്രതീക്ഷിക്കാം. റന്യ, അൽ-ഖുൻഫുദ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിക്കും. ഇതിന് പുറമെ നജ്‌റാൻ, മദീന (അൽ-മഹ്ദ്), റിയാദ് (വാദി അൽ-ദവാസിർ), കിഴക്കൻ പ്രവിശ്യ (അൽ-അഹ്സ, റൂബ് അൽ ഖാലി) എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
തീരദേശ മേഖലകളിൽ കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ വാദികളിൽ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ സേന പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അടുത്ത ആഴ്ച അവസാനത്തോടെ മാത്രമേ കാലാവസ്ഥ സാധാരണ നിലയിലാകൂ എന്നാണ് നിലവിലെ പ്രവചനം.


