കൊവിഡ് ഭീതിക്കിടയിലും കായിക രംഗത്ത് പുത്തനുണർവ് പകർന്ന 'ടൂർഓഫ് ഒമാൻ' ദീര്‍ഘദൂര സൈക്ലിങ് മത്സരം ആവേശത്തോടെയാണ് ഒമാനിലെ ആരാധകർ വരവേൽക്കുന്നത്.

മസ്‍കത്ത്: ഒമാൻ സൈക്ലിംഗ് ടൂറിന്റെ (Oman Cycling Tour) ഇന്ന് നടന്ന രണ്ടാം ഘട്ട മത്സരത്തിൽ ബെൽജിയൻ ക്വിക്ക് സ്റ്റെപ്പ് ടീമിന്റെ ബ്രിട്ടീഷ് സൈക്ലിസ്റ്റ് മാർക്ക് കാവെൻഡിച്ച് (Mark Cavendish) ഒന്നാം സ്ഥാനം നേടി. ഇന്ന് രാവിലെ ബർക്ക വിലായത്തിലെ അൽ നസീം പാർക്കിന് മുന്നിൽ നിന്ന് ആരംഭിച്ച സൈക്ലിംഗ് 167.5 കിലോമീറ്റർ താണ്ടി സൊഹാർ കൊർണിഷിലാണ് അവസാനിച്ചത്.

കൊവിഡ് ഭീതിക്കിടയിലും കായിക രംഗത്ത് പുത്തനുണർവ് പകർന്ന 'ടൂർഓഫ് ഒമാൻ' ദീര്‍ഘദൂര സൈക്ലിങ് മത്സരം ആവേശത്തോടെയാണ് ഒമാനിലെ ആരാധകർ വരവേൽക്കുന്നത്. ഫെബ്രുവരി 15 വരെ ആറ് ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. 891 കിലോമീറ്ററാണ് മത്സരത്തിന്റെ വിവിധഘട്ടങ്ങളിലായുള്ള ആകെ ദൂരം.

ഏഴ് അന്താരാഷ്ട്ര ടീമുകള്‍, ഒമ്പത് പ്രോ ടീമുകൾ എന്നിവയ്‍ക്ക് പുറമെ ഒരു കോണ്ടിനന്‍റല്‍ ടീമും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യ ഘട്ട മത്സരം വ്യാഴാഴ്ച ഉച്ചക്ക് 12.05ന് റുസ്താഖ് കോട്ടയില്‍നിന്ന് ആരംഭിച്ച് ഒമാൻ കൺവെൻഷൻ സെന്ററിൽ അവസാനിച്ചിരുന്നു. യുഎഇയുടെ 'ഫെര്‍ണാണ്‍ഡോ' ആണ് ആദ്യ ഘട്ടത്തിൽ ജേതാവായത്. മത്സരങ്ങളെല്ലാം പ്രധാന പാതയിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ റോയൽ ഒമാൻ പൊലീസ് പാർക്കിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്.