ഖത്തറിനും സൗദിക്കുമിടയിൽ വാണിജ്യ വ്യാപാരവും ചരക്ക് നീക്കവും ആരംഭിച്ചു
ഖത്തറുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ചരക്കു നീക്കം തുടങ്ങിയത്. സൗദിയിലെ അതിർത്തിയായ സൽവ വഴിയാണ് ഖത്തറിലേക്ക് ലോറികൾ പ്രവേശിച്ചത്.
റിയാദ്: സൗദിയും ഖത്തറും തമ്മിൽ കര അതിർത്തി വഴിയുള്ള വ്യാപാരത്തിന് തുടക്കമായി. സൗദിയിലെ സൽവ അതിർത്തി വഴി ലോറികൾ ഖത്തർ അതിർത്തിയിൽ പ്രവേശിച്ചു. കൊവിഡ് സാഹചര്യത്തിൽ പ്രോട്ടോകോൾ പാലിച്ചാണ് ചരക്കുനീക്കം. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര ബന്ധം ഊഷ്മളമാകുന്നത് വ്യവസായ മേഖലക്കും നേട്ടമാകും.
ഖത്തറുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ചരക്കു നീക്കം തുടങ്ങിയത്. സൗദിയിലെ അതിർത്തിയായ സൽവ വഴിയാണ് ഖത്തറിലേക്ക് ലോറികൾ പ്രവേശിച്ചത്. ഖത്തർ ഭാഗത്തെ അതിർത്തിയായ അബൂസംറ അതിർത്തി വരെ ചരക്കു വാഹനങ്ങൾ എത്തി. ഇവിടെ നിന്നും ഖത്തറിലെ ലോറികൾ ഉപയോഗപ്പെടുത്തി വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകൾ കൊണ്ടു പോകും. ചരക്കു നീക്കം നടത്തുന്നവർ ഇതിനുള്ള ക്രമീകരണങ്ങൾ ചെക്ക് പോയിൻറിൽ നിന്നും മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ട്.
ചരക്കുകൾ അബൂസംറയിൽ ഇറക്കിയാൽ സൗദിയിലേക്കുള്ള ലോറികൾ തിരികെ പോകണമെന്നതാണ് ചട്ടം. ഖത്തറിൽ നിന്നും സൗദിയിലേക്കുള്ള ചരക്കു വാഹനങ്ങൾക്കും ഈ രീതിയിൽ പ്രവേശിക്കാം. നടപടി ക്രമങ്ങൾ എളുപ്പമാക്കാനും ക്യൂ ഒഴിവാക്കാനും മുൻകൂട്ടി ലോറികളുടെ വിവരങ്ങൾ ചെക്ക്പോയിൻറിൽ അറിയിക്കേണ്ടതാണ്. കസ്റ്റംസ് നിയമങ്ങൾ പാലിക്കാത്ത വാഹനങ്ങൾ പിടിച്ചു വെക്കും. കൊവിഡ് സാഹചര്യം കണക്കിലെടുക്ക് അതിർത്തി കടക്കാൻ ലോറി ഡ്രൈവർമാർക്ക് മൂന്ന് ദിവസത്തിനുളളിലെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.