കുവൈത്തിൽ ഗതാഗത നിയമലംഘകർക്ക് പിടിവീണു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന ട്രാഫിക് പരിശോധനയിൽ 16,265 നിയമലംഘനങ്ങൾ കണ്ടെത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെ, സാൽമി അതിർത്തി വഴി വ്യാജരേഖ ഉപയോഗിച്ച് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഒരാളെ ബയോമെട്രിക് പരിശോധനയിലൂടെ പിടികൂടി.

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വിവിധ ഗവർണറേറ്റുകളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ വ്യാപക പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 16,265 ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാ നടപടികളുടെ ഭാഗമായി 218 വാഹനങ്ങൾ പിടിച്ചെടുക്കുകയും 46 പേരെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിൽ തടങ്കലിലാക്കുകയും ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ച ഏഴ് പ്രായപൂർത്തിയാകാത്തവരെയും വിവിധ കേസുകളിൽ വാറന്റുള്ള 121 പേരെയും പരിശോധനയ്ക്കിടെ പിടികൂടി. കൂടാതെ, താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 121 പേരെയും കണ്ടെത്തി തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

അതിനിടെ, സാൽമി അതിർത്തി വഴി വ്യാജരേഖയുപയോഗിച്ച് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ അതിർത്തി സുരക്ഷാ വിഭാഗം പിടികൂടി. കുവൈത്ത് പൗരന്മാർക്ക് മാത്രം നൽകുന്ന 'എമർജൻസി എൻട്രി ഡോക്യുമെന്റ്' ഉപയോഗിച്ചാണ് ഇയാൾ രാജ്യത്ത് പ്രവേശിക്കാൻ ശ്രമിച്ചത്. എന്നാൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ബയോമെട്രിക് വിരലടയാളം പരിശോധിച്ചതോടെയാണ് ഇയാൾ കുവൈത്തി പൗരനല്ലെന്നും മറ്റൊരു വിദേശ രാജ്യത്തെ പാസ്‌പോർട്ട് കൈവശമുള്ള ആളാണെന്നും വ്യക്തമായത്.

കൃത്യസമയത്ത് ഇടപെട്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥൻ സാദ് അബ്ദുറഹ്മാൻ അൽ മുതൈരിയെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് നേരിട്ട് ആദരിച്ചു. രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർ കാണിക്കുന്ന ജാഗ്രതയെ മന്ത്രി പ്രശംസിച്ചു. പൗരത്വം വ്യാജമായി ചമച്ച് നുഴഞ്ഞുകയറാൻ ശ്രമിച്ച വ്യക്തിക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും സംഭവത്തിന്‍റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു.