ടീമംഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായതോടെ കാണികള്‍ മൈതാനത്തേക്ക് ഇരച്ചുകയറുകയായിരുന്നു.
കുവൈത്ത് സിറ്റി: ഫുട്ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് 12 പേരെ കുവൈത്തിൽ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ജാബർ അൽ-അഹ്മദ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന കുവൈത്ത് സ്പോർട്സ് ക്ലബ്ബും ഖാദിസിയ സ്പോർട്സ് ക്ലബ്ബും തമ്മിലുള്ള സൈൻ പ്രീമിയർ ലീഗ് മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട 12 പേരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.
ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക 'എക്‌സ്' അക്കൗണ്ടിൽ പുറത്തിറക്കിയ പ്രസ്താവനയിൽ, മത്സരത്തിനിടെ ഇരു ടീമുകളിലെയും അംഗങ്ങൾ തമ്മിൽ വാഗ്വാദങ്ങളും ഏറ്റുമുട്ടലുകളും ശാരീരിക ആക്രമണങ്ങളും നടന്നതായി വിശദീകരിച്ചു. ഇത് പൊതു ക്രമസമാധാനത്തെ ബാധിക്കുകയും കാണികൾ മൈതാനത്തേക്ക് ഇരച്ചുകയറുന്നതിന് കാരണമാകുകയും ചെയ്തു. പ്രത്യേക സുരക്ഷാ സേന ഉടൻ തന്നെ ഇടപെട്ട് ജനക്കൂട്ടത്തെ പിരിച്ചുവിടുകയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. അറസ്റ്റിലായ 12 പേരിൽ രണ്ട് ക്ലബ്ബുകളുടെയും പ്രസിഡന്‍റുമാര്‍, മൂന്ന് ഭരണനിർവഹണ സ്റ്റാഫ് അംഗങ്ങൾ, അവരുടെ ഏഴ് ബന്ധുക്കൾ എന്നിവർ ഉൾപ്പെടുന്നു. ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.


