സൗദിയില്‍ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ട് മരണം
റിയാദ്-ജിദ്ദ ഹൈവേയിൽ റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ഹുമയാത്ത് പൊലീസ് പരിധിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് ഇവർ സഞ്ചരിച്ച കാർ മറിഞ്ഞ് അപകടമുണ്ടായത്.
റിയാദ്: ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് മലയാളി കുടുംബങ്ങള്‍ വാഹനാപകടത്തിൽ പെട്ട് രണ്ട് മരണം. മാഹി സ്വദേശി ഷമീം മുസ്തഫ (40), ഷമീമിന്റെ സുഹൃത്തും നാട്ടുകാരനുമായ അമീനിന്റെ മകൻ അർഹാം (നാല്) എന്നിവരാണ് മരിച്ചത്. ഷമീമിന്റെ ഭാര്യ അഷ്മില, അമീനിന്റെ ഭാര്യ ഷാനിബ എന്നിവർക്ക് പരിക്കേറ്റു.
ഷമീമിന്റെ മക്കളായ അയാൻ, സാറ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇവർക്ക് നിസാര പരിക്കാണ്. റിയാദിൽ ജോലി ചെയ്യുന്ന ഷമീം മുസ്തഫയും അമീനും ഇരുവരുടെയും കുടുംബങ്ങളും മക്കയിൽ ഉംറയ്ക്ക് പോയ ശേഷം മടങ്ങുകയായിരുന്നു. റിയാദ്-ജിദ്ദ ഹൈവേയിൽ റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ഹുമയാത്ത് പൊലീസ് പരിധിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് ഇവർ സഞ്ചരിച്ച കാർ മറിഞ്ഞ് അപകടമുണ്ടായത്.
പരിക്കേറ്റ അഷ്മില, ഷാനിബ എന്നിവരെ അൽഖുവയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ റിയാദിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നു. മൃതദേഹങ്ങൾ ഹുമയാത്തിന് സമീപം അൽഖസ്റ ആശുപത്രിയിൽ മോർച്ചറിയിലാണ്. നിസാര പരിക്കേറ്റ അയാൻ, സാറ എന്നീ കുട്ടികൾ അൽഖസ്റ ആശുപത്രിയിൽ ചികിത്സയിലാണ്.