വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്തിലെ വിവിധ സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇവര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച രണ്ട് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഡോക്ടര്‍മാരുടെ സീലുകള്‍ അനധികൃതമായി കൈവശം വെച്ച് ഇവര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
കുവൈത്തിലെ വിവിധ സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇവര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. നിരവധിപ്പേര്‍ ഇവരില്‍ നിന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഹാജരാക്കിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
Read also: റോഡ് മുറിച്ച് കടക്കുന്നതിനിടെ പൊലീസ് വാഹനമിടിച്ചു; ഇന്ത്യൻ വിദ്യാർഥിനിക്ക് യുഎസിൽ ദാരുണാന്ത്യം
ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം കുട്ടി മരിച്ച സംഭവത്തില്‍ രക്ഷിതാക്കള്‍ക്ക് 1.2 കോടി നഷ്ടപരിഹാരം
അബുദാബി: യുഎഇയില്‍ ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം കുട്ടിയുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് മൂന്ന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം. അബുദാബി പരമോന്നത കോടതിയാണ് കേസില്‍ വിധിപറഞ്ഞത്. കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയും ചികിത്സിച്ച രണ്ട് ഡോക്ടര്‍മാരും ചേര്‍ന്നാണ് ഈ തുക നല്‍കേണ്ടത്. സംഭവത്തില്‍ ഡോക്ടര്‍മാരുടെ അനാസ്ഥ ഉണ്ടായെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
മകനെ നഷ്ടമായതു കൊണ്ട് തങ്ങള്‍ക്ക് സംഭവിച്ച മാനസിക പ്രയാസങ്ങള്‍ക്കും മറ്റ് നഷ്ടങ്ങള്‍ക്കും പകരമായി ഒന്നര കോടി ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. ഗുരുതരമായ രോഗം ബാധിച്ചാണ് തങ്ങള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അവിടെ പരിശോധിച്ച ഡോക്ടര്‍മാര്‍ നിരുത്തരവാദപരമായി പെരുമാറി. കുട്ടിക്ക് നല്‍കേണ്ട ചികിത്സ നല്‍കുന്നതില്‍ വീഴ്ച വന്നതോടെ അത് മരണകാരണമായി മാറുകയും ചെയ്തു. തങ്ങള്‍ക്ക് പ്രായമാവുമ്പോള്‍ ഒരു മകനില്‍ നിന്ന് കിട്ടേണ്ട സഹായങ്ങളാണ് ഡോക്ടര്‍മാരുടെയും ആശുപത്രിയുടെയും ഉത്തരവാദിത്തമില്ലായ്മ കാരണം നഷ്ടമായതെന്ന് രക്ഷിതാക്കള്‍ കോടതിയില്‍ വാദിച്ചു.