കുവൈത്തിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ട് പ്രവാസികൾ പിടിയിൽ. രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. രണ്ട് കിലോ കഞ്ചാവും ഹാഷിഷും ക്രിസ്റ്റൽ മെത്തുമായാണ് രണ്ട് പ്രവാസികൾ പിടിയിലായത്.
കുവൈത്ത് സിറ്റി: ലഹരിമരുന്ന് വിൽപ്പന നടത്തിയെന്ന കേസിൽ രണ്ട് ലെബനീസ് സ്വദേശികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികൾ ലഹരിമരുന്ന് വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അറസ്റ്റ് സമയത്ത് ഇവരുടെ കൈവശം 2 കിലോ കഞ്ചാവ്, 400 ഗ്രാം ഹാഷിഷ്, 500 ഗ്രാം ക്രിസ്റ്റൽ മെത്ത്, 6,000 ലിറിക്ക ഗുളികകൾ, മൂന്ന് ഡിജിറ്റൽ തൂക്കക്കരണ്ടികൾ, പാക്കിംഗിനുള്ള പ്ലാസ്റ്റിക് ബാഗുകൾ എന്നിവ കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി. പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

ഫ്ലാറ്റിനുള്ളിൽ ലൈസൻസില്ലാതെ റെസ്റ്റോറന്‍റ്
കുവൈത്തിലെ ബ്നെയ്ദ് അൽ-ഖാർ മേഖലയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന റെസ്റ്റോറന്റിലും നിരോധിത പുകയില വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലും അധികൃതർ റെയ്ഡ് നടത്തി. ക്യാപിറ്റൽ ഗവർണറേറ്റ് സപ്പോർട്ട് ഡിപ്പാർട്മെന്റും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷനും ചേർന്നായിരുന്നു പരിശോധന.
സ്വകാര്യ വസതിയെ അനധികൃതമായി ഭക്ഷണശാലയായി ഉപയോഗിച്ച് വന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവിടെ ഭക്ഷണം വിൽക്കുകയും ഉപഭോക്താക്കളെ സ്വീകരിക്കുകയും ചെയ്തിരുന്നതായും കണ്ടെത്തി. ആരോഗ്യ അതോറിറ്റിയുടെ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനമാരംഭിച്ചതെന്നും മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത പഴകിയ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയിരുന്നുവെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ നിയമലംഘകർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.


