പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്.
റിയാദ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ബസ് അപകടത്തിൽ രണ്ടുപേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ത്വാഇഫിനും തുർബക്കുമിടയിൽ ഹിദ്ൻ റോഡിലുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിച്ചത്. 23 അറബ് പൗരന്മാരുമായി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഏഴുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ഹെലികോപ്റ്ററിൽ ത്വാഇഫിലെ ആശുപത്രിയിലെത്തിച്ചു.
അപകട വിവരമറിഞ്ഞ ഉടനെ തുർബ ഗവർണേററ്റ് ആശുപത്രി, ത്വാഇഫിലെ കിങ് ഫൈസൽ ആശുപത്രി, കിങ് അബ്ദുൽ അസീസ് ആശുപത്രി, അമീർ സുൽത്താൻ ആശുപത്രി തുടങ്ങിയവക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. 23 പേർ അപകടത്തിൽപ്പെട്ടതായി ത്വാഇഫ് ആരോഗ്യ കാര്യാലയ വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവർ ത്വാഇഫിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
Read also: അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു
സൗദി അറേബ്യയിയിൽ രാജ്യാന്തര സർവീസ് നടത്തുന്ന ബസുകൾക്ക് പുതിയ നിയമം
റിയാദ്: രാജ്യാന്തര ബസ് സർവീസുകൾക്കുള്ള പുതിയ നിയമാവലി സൗദി പൊതുഗതാഗത അതോറിറ്റി നടപ്പാക്കി തുടങ്ങി. സൗദിയിൽ നിന്ന് രാജ്യാന്തര സർവീസ് നടത്തുന്നതും രാജ്യത്തെ റൂട്ടുകൾ വഴി കടന്നുപോകുന്നതുമായ ബസുകൾ പുതിയതായിരിക്കണം എന്നാണ് പുതിയ വ്യവസ്ഥകളിൽ ഒന്ന്. 10 വർഷത്തിൽ കൂടുതൽ വാഹനങ്ങള്‍ക്ക് പഴക്കമുണ്ടാവാൻ പാടില്ല. സൗദിയിലും വിദേശ രാജ്യങ്ങളിലും മുമ്പ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി രജിസ്റ്റർ ചെയ്ത ബസുകൾ രാജ്യാന്തര സർവിസുകൾക്ക് ഉപയോഗിക്കാൻ പാടില്ല.
ബസ് ഡ്രൈവറും അസിസ്റ്റൻറ് ഡ്രൈവറും മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും ഉൾപ്പെട്ടിട്ടില്ല എന്ന് സ്ഥിരീകരിക്കുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടാവണമെന്നതാണ് മറ്റൊരു നിയമം. അംഗീകൃത പ്രാഥമിക ശുശ്രൂഷാ പരിശീലന കോഴ്സ് ഇവർ പൂർത്തിയാക്കണം. യാത്രക്കിടെ യാത്രക്കാർക്ക് വൈദ്യ പരിചരണം ആവശ്യമായി വരുന്നപക്ഷം പ്രഥമ ശുശ്രൂഷാ നൽകാൻ ഡ്രൈവറോ അസിസ്റ്റൻറ് ഡ്രൈവറോ പ്രായോഗിക പരിശീലനം നേടിയിരിക്കണം. അതിനായി പൊതുഗതാഗത അതോറിറ്റി നിർണയിക്കുന്ന മെഡിക്കൽ ടെസ്റ്റും പ്രഫഷനൽ യോഗ്യതാ ടെസ്റ്റും മറ്റ് പരിശീലനങ്ങളും വിജയിക്കണമെന്നതും നിർബന്ധമാണ്.
