യുഎഇ.പ്രഖ്യാപിച്ച മൂന്നുമാസത്തെ നിർബന്ധിത ഉച്ചവിശ്രമം അവസാനിച്ചു.

ദുബായ്: യുഎഇ പ്രഖ്യാപിച്ച മൂന്നുമാസത്തെ നിർബന്ധിത ഉച്ചവിശ്രമം അവസാനിച്ചു. വേനൽക്കാലം അവസാനിക്കുന്നതുവരെ തൊഴിവാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകളെടുക്കാൻ കമ്പനികള്‍ക്ക് മാനവവിഭവശേഷി മന്ത്രാലയം നിർദേശം നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊടുംചൂട് അനുഭവപ്പെട്ട ജൂൺ 15 മുതൽ സെപ്തംബർ 15 വരെ ഉച്ചയ്ക്ക് 12.30 നും മൂന്നുമണിക്കും ഇടയിലായിരുന്നു നിർബന്ധിത ഉച്ചവിശ്രമം. ചൂടിന് ശമനംവന്ന സാഹചര്യത്തിലാണ് ഉച്ചവിശ്രമം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 

38 ഡിഗ്രിയായിരുന്നു ദുബായിലും അബുദാബിയിലുമായി ഇന്ന് രേഖപ്പെടുത്തിയ ഏറ്റവുമുയർന്ന ചൂട്. ഉച്ചവിശ്രമനിയമം ഔദ്യോഗികമായി അവസാനിക്കുമെങ്കിലും വേനൽക്കാലം അവസാനിക്കുന്നതുവരെ തൊഴിവാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകളെടുക്കാൻ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം നിർദേശം നല്‍കി. 

ചൂടേറ്റ് തൊഴിലാളികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷാസംവിധാനങ്ങൾ തുടരണം. ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഹെൽമെറ്റ് ധരിക്കണം. തണൽ ലഭിക്കുന്നതിനാവശ്യമായ വലിയ കുടകൾ ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്. കുടിവെള്ളവും സുലഭമാക്കണം. 

ഉച്ചവിശ്രമം അവസാനിക്കാൻ നാളുകൾ ബാക്കിയിരിക്കേ അധികൃതർ പരിശോധന ഊർജിതമാക്കിയിരുന്നു. സമീപ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നിയമലംഘനം കുറവായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. നിയമലംഘനം നടത്തിയ കമ്പനികള്‍ക്ക് മന്ത്രാലയം പിഴചുമത്തിയിട്ടുണ്ട്. നിയമം പാലിക്കേണ്ടതിന്റെ ഗൗരവം തൊഴിലുടമകളെ ബോധ്യപ്പെടുത്താൻ പരിപാടികളും സംഘടിപ്പിച്ചിരുന്നു.