പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം യുഎഇയിൽ കുടുങ്ങിയവർക്ക് പ്രഖ്യാപിച്ച 30 ദിവസത്തെ ഗ്രേസ് പീരിയഡ് ജൂലൈ 9 വരെ നീട്ടി. വിസ കാലാവധി കഴിഞ്ഞവർക്കും അനുമതിയില്ലാതെ രാജ്യത്ത് തുടരുന്നവർക്കും പിഴയില്ലാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ ഈ അവസരം പ്രയോജനപ്പെടുത്താം.

ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും വിമാന സർവീസുകളിലെ തടസ്സവും കാരണം യുഎഇയിൽ കുടുങ്ങിപ്പോയവർക്ക് പ്രഖ്യാപിച്ച 30 ദിവസത്തെ ഗ്രേസ് പീരിയഡ് ആനുകൂല്യം ജൂലൈ 9 വരെ പ്രയോജനപ്പെടുത്താമെന്ന് അധികൃതർ. വിസ കാലാവധി കഴിഞ്ഞവർക്കും അനുമതിയില്ലാതെ രാജ്യത്ത് തുടരുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. ജൂൺ 10 മുതൽ തന്നെ ഈ ഗ്രേസ് പീരിയഡ് ആരംഭിച്ചുകഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഘർഷം മൂലമുണ്ടായ യാത്രാതടസ്സങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ മാർച്ചിലാണ് യുഎഇ ആദ്യമായി ഇളവുകൾ പ്രഖ്യാപിച്ചത്. ഈ ഇളവുകളാണ് ഇപ്പോൾ ജൂലൈ 9 വരെ നീട്ടി നൽകിയിരിക്കുന്നത്. ജൂലൈ 9 ആണ് അവസാന തീയതി. ഗ്രേസ് പീരിയഡ് അവസാനിക്കുന്നതിന് മുൻപ് ഒന്നുങ്കിൽ ആവശ്യമായ രേഖകൾ ശരിയാക്കി നിയമപരമായി യുഎഇയിൽ തുടരാം, അല്ലെങ്കിൽ യാതൊരുവിധ പിഴയും നൽകാതെ രാജ്യം വിടാം. ഇതിനായി പ്രത്യേക അടിയന്തിര നടപടിക്രമങ്ങൾ ആവശ്യമില്ല. സാധാരണ രീതിയിലുള്ള യാത്രാ നടപടികൾ പാലിച്ച് തന്നെ രാജ്യം വിടാവുന്നതാണ്. മേഖലയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനാൽ, രേഖകൾ നിയമപരമാക്കാനുള്ള അവസാന അവസരമായിരിക്കും ഇതെന്നും പ്രവാസികൾ ഈ സൗകര്യം എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.