യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനും നേതാക്കൾ ചർച്ച ചെയ്തു.
അബുദാബി: യുഎഇ സന്ദർശനത്തിനെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. ഇരുരാജ്യങ്ങളുടെയും പൊതുവായ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പരസ്പര സഹകരണം വർദ്ധിപ്പിക്കാൻ ധാരണയായി.
മിഡിൽ ഈസ്റ്റിലെ നിലവിലെ സംഭവവികാസങ്ങളും പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളും ചർച്ചയിൽ വിഷയമായി. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പരിഹാരം കാണേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ വ്യക്തമാക്കി. അബുദാബിയിൽ നടന്ന ഈ ഉന്നതതല കൂടിക്കാഴ്ചയിൽ യുഎഇയുടെയും ഖത്തറിന്റെയും ഔദ്യോഗിക പ്രതിനിധികൾ പങ്കെടുത്തു. യുഎഇ ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങി നിരവധി പ്രമുഖ ശൈഖുമാരും മന്ത്രിമാരും സംബന്ധിച്ചു.
സന്ദർശനം പൂർത്തിയാക്കി മടങ്ങിയ ഖത്തർ അമീറിനെ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ യാത്രയാക്കി. ഗൾഫ് സഹകരണ കൗൺസിലിനുള്ളിലെ രാജ്യങ്ങൾ തമ്മിലുള്ള ഐക്യം കൂടുതൽ ശക്തമാക്കുന്നതാണ് ഈ സന്ദർശനം.


