ഇതനുസരിച്ച് 1,214 സ്വദേശികളുടെ 536,230,000 ദിര്‍ഹത്തിലേറെ വരുന്ന കടം എഴുതിത്തള്ളാന്‍ 17 ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

അബുദാബി: യുഎഇയുടെ 51-ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. 1,214 എമിറാത്തികളുടെ 53.62 കോടി ദിര്‍ഹത്തിന്റെ കടം എഴുതിത്തള്ളാനാണ് നിര്‍ദ്ദേശം.

ഇതനുസരിച്ച് 1,214 സ്വദേശികളുടെ 536,230,000 ദിര്‍ഹത്തിലേറെ വരുന്ന കടം എഴുതിത്തള്ളാന്‍ 17 ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. എമിറാത്തികള്‍ വായ്പ എടുത്ത പണം നോണ്‍ പെര്‍ഫോമിങ് ഡെബ്റ്റ് റിലീഫ് ഫണ്ട് വഴി അടയ്ക്കും. സ്വദേശികള്‍ക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് സഹമന്ത്രിയും നോണ്‍ പെര്‍ഫോമിങ് ഡെബ്റ്റ് റിലീഫ് ഫണ്ട് ചെയര്‍മാനുമായ ജാബര്‍ മുഹമ്മദ് ഗാനിം അല്‍ സുവൈദി പറഞ്ഞു.

Read More - ദക്ഷിണ ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം അനുഭവപ്പെട്ടു

ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യല്‍ ബീങ്ക്, അല്‍ ഹിലാല്‍ ബാങ്ക്, മഷ്‌റെക് ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി, അബുദാബി ഇസ്ലാമിക് ഹബാങ്ക്, റാക് ബാങ്ക്, എച്ച്എസ്ബിസി, ദുബൈ ഇസ്ലാമിക് ബാങ്ക്, നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ, യുണൈറ്റഡ് അറബ് ബാങ്ക്, ഷാര്‍ജ ഇസ്ലാമിക് ബാങ്ക്, കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ദുബൈ, അമ്ലാക് ഫിനാന്‍സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, അല്‍ മസ്‌റഫ്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക്, നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ഖുവൈന്‍ എന്നിവയാണ് നിര്‍ദ്ദേശം ലഭിച്ച 17 ബാങ്കുകള്‍. 

Read More -  യുഎഇയില്‍ ഇന്ധനവില കുറയും; പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു

അതേസമയം യുഎഇയുടെ 51-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് നിരവധി തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരി ഉത്തരവിട്ടിട്ടുണ്ട്. ജയിലില്‍ കഴിയുന്ന 1,530 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിവിധ കേസുകളില്‍പ്പെട്ട തടവുകാരെയാണ് വിട്ടയ്ക്കുക. 

മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ കടബാധ്യതകള്‍ തീര്‍ക്കാനും അദ്ദേഹം ഉത്തരവിട്ടു. മോചനം ലഭിക്കുന്ന തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും തങ്ങളുടെ ഭാവിയെ കുറിച്ച് വീണ്ടും ചിന്തിക്കാനും കുടുംബത്തെ സേവിക്കാനും സമൂഹത്തിന് സംഭാവനകള്‍ നല്‍കാനും അവസരം കൊടുക്കാനാണ് ഈ തീരുമാനം.