സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് കീഴിൽ 5 ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്ത് യുഎഇ. ആഗോളതലത്തിൽ ബിസിനസ് വികസിപ്പിക്കാൻ സഹായിക്കുന്ന ഈ പ്രോഗ്രാമിലേക്ക് 10,000 അപേക്ഷകളാണ് ലഭിച്ചതെന്ന് അഹമ്മദ് അൽജ്‌നൈബി പറഞ്ഞു.
അബുദാബി: ഇന്ത്യയിലെ 5 സ്റ്റാർട്ട് അപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ യുഎഇ. ഇതിനായി 5 സംരംഭങ്ങളെ യുഎഇ തെരഞ്ഞെടുത്തിട്ടുണ്ട്. രാജ്യത്ത് അവരുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ആഗോളതലത്തിൽ ബിസിനസുകൾ വികസിപ്പിക്കാനും ഉതകുന്ന തരത്തിലാണ് പ്രോഗ്രാം പ്രഖ്യാപിച്ചിട്ടുള്ളത്. പല ഘട്ടങ്ങളായി വിലയിരുത്തലുകൾ നടത്തിയാണ് ഇതിനുള്ള കമ്പനികളെ തെരഞ്ഞെടുത്തതെന്ന് യുഎഇ- ഇന്ത്യ സിഇപിഎ കൗൺസിൽ ഡയറക്ടർ അഹമ്മദ് അൽജ്‌നൈബി പറഞ്ഞു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (Comprehensive Economic Partnership Agreement) പ്രകാരമായിരുന്നു സംരംഭങ്ങളെ തെരഞ്ഞെടുത്തത്.
ഈ പ്രോഗ്രാമിന് വലിയ പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് കൗൺസിൽ ഡയറക്ടർ അഹമ്മദ് അൽജ്‌നൈബി എഎൻഐയോട് പറഞ്ഞു. ജൂണിൽ ഈ പ്രോഗ്രാം തുടങ്ങിയതിന് ശേഷം 10,000 അപേക്ഷകൾ ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച 20 സ്റ്റാർട്ടപ്പുകളെ തിരിച്ചറിയാനും അത് 5 ആക്കി ചുരുക്കുകയും ചെയ്തു. യുഎഇയിലെ അവരുടെ ബിസിനസ് വിജയിപ്പിക്കാനും ആഗോളതലത്തിൽ അത് സ്കെയിൽ ചെയ്യാനും കഴിയുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപകർക്ക് വിസ, താഗതം, മെന്റർഷിപ്പ്, വ്യാപാര ലൈസൻസിംഗ്, മറ്റ് നിക്ഷേപകരുമായി ഇടപഴകാനുള്ള അവസരങ്ങൾ എന്നിവ ഈ പാക്കേജിൽ ഉൾക്കൊള്ളുന്നു. യുഎഇ- സംരംഭങ്ങളുടെ ആദ്യ സംയോജനമാണ് ഇതെന്നും ഇത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം, സ്റ്റീൽ, അലുമിനിയം തുടങ്ങിയവയുമായി ഇന്ത്യ- യുഎഇ നല്ല ബന്ധമാണ് പുലർത്തുന്നതെന്നും ഇതിൽ ഇന്ത്യയിൽ നല്ല ഫലങ്ങൾ ലഭിക്കുന്നുണ്ടെന്നും മറ്റ് മേഖലകളിലും ഇത് സമാനമായി പ്രവർത്തിക്കുമെന്നും ഡോക്കറ്റ്റൺ സ്ഥാപകനും സിഇഒയുമായ അജയ് കബാഡി പറഞ്ഞു.


