ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇ വിസ ഓണ്‍ലൈന്‍ വഴി
ജിസിസി രാജ്യങ്ങളിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികളുടെ യുഎഇ സന്ദർശനത്തിനുള്ള വിസാ നടപടികൾ വേഗത്തിലാക്കുകയാണ് ലക്ഷ്യം
ദുബായ്: ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍ യുഎഇ വിസയ്ക്ക് ഓണ്‍ലൈന്‍വഴി അപേക്ഷിക്കാം. അപേക്ഷിച്ചവർക്ക് ആദ്യതവണ 30 ദിവസത്തെ എൻട്രി പെർമിറ്റായിരിക്കും അനുവദിക്കുകയെന്ന് അധികൃതർ അറിയിച്ചു. ജിസിസി രാജ്യങ്ങളിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികളുടെ യുഎഇ സന്ദർശനത്തിനുള്ള വിസാ നടപടികൾ വേഗത്തിലാക്കുകയാണ് ലക്ഷ്യം.
യുഎഇ സന്ദർശനത്തിന് മുമ്പു തന്നെ റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്‍റെ വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും നേരിട്ട് വിസയ്ക്ക് അപേക്ഷിക്കാം. ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് എൻട്രി പെർമിറ്റുകൾക്ക് അപേക്ഷിക്കേണ്ടതില്ലെങ്കിലും അധികൃതര്‍ അധികൃതര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവർക്ക് അവരുടെ രേഖകൾ കൃത്യമാണെങ്കിൽ വിസ ഇ-മെയിൽ വഴി അയച്ചുകൊടുക്കുമെന്ന് എൻട്രി ആൻഡ് റെസിഡൻസി പെർമിറ്റ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ ഉമർ അലി അൽ ഷംസി പറഞ്ഞു. ജിസിസി രാജ്യത്തെ കാലാവധിയുള്ള റെസിഡന്റ് വിസയും പാസ്പോർട്ടിൽ ചുരുങ്ങിയത് ആറുമാസത്തെ അംഗീകാരവും വേണം.
അപേക്ഷകന്റെ തൊഴിൽ തസ്തിക കൂടി പരിഗണിച്ചായിരിക്കും തീരുമാനം. വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിസയ്ക്ക് അപേക്ഷിച്ചവർക്ക് ആദ്യതവണ 30 ദിവസത്തെ എൻട്രി പെർമിറ്റാണ് അനുവദിക്കുക. എന്നാൽ, ആ സമയം തന്നെ ലഭിച്ച വിസ അടുത്ത 30 ദിവസത്തേക്ക് ദീർഘിപ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള സൗകര്യവും ഇത്തരത്തിലുള്ള സംവിധാന നടപടിയിൽ ലഭ്യമാണ്.
സന്ദർശനങ്ങൾക്കുള്ള പേമെന്റ് ഉൾപ്പെടെ വിസാ നടപടികളുടെ എല്ലാ ഔപചാരികതകളും ഓൺലൈനിൽ ചെയ്യാം. അതുകൊണ്ടുതന്നെ ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് വിസയ്ക്ക് അപേക്ഷിക്കാനും ഫീസ് അടയ്ക്കാനും വിമാനത്താവളത്തിൽ കാത്തിരിക്കേണ്ട ആവശ്യമില്ല.