ഹോപ് പ്രോബ് വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയതോടെ ഈ ലക്ഷ്യം പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ മാറി.

ദുബൈ: ചരിത്ര നിമിഷത്തിന്റെ നിറവില്‍ യുഎഇ. യുഎഇയുടെ ചൊവ്വ പര്യവേഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഏഴു മാസത്തെ യാത്രയ്ക്ക് ശേഷം ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി 7.42നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. രാജ്യം 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷത്തില്‍ സ്വപ്‌നതുല്യമായ നേട്ടം കൈവരിച്ചിരിക്കുകയാണ് യുഎഇ.

ഹോപ് പ്രോബ് വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയതോടെ ഈ ലക്ഷ്യം പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ മാറി. അമേരിക്ക, ഇന്ത്യ, മുന്‍ സോവിയറ്റ് യൂണിയന്‍, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി എന്നിവയാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായും യു.എ.ഇ മാറി. ദൗത്യം വിജയിച്ചതായി അറിയിച്ചും സന്തോഷം പങ്കുവെച്ചും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ട്വീറ്റ് ചെയ്തു. 

ജപ്പാനിലെ താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 21ന് പ്രാദേശിക സമയം പുലർച്ചെ 1.58നാണ് ഹോപ് പ്രോബ് ലക്ഷ്യത്തിലേക്ക് കുതിച്ചത്. ചൊവ്വയിലെ അന്തരീക്ഷത്തെ കുറിച്ച് പഠനം നടത്തുക. 2117ല്‍ ചൊവ്വയില്‍ മനുഷ്യന് താമസസ്ഥലം ഒരുക്കുക എന്നിവയാണ് ഹോപ് പ്രോബിന്‍റെ പ്രധാന ലക്ഷ്യം. മൂന്ന് അത്യാധുനിക സംവിധാനങ്ങളിലൂടെ 687 ദിവസങ്ങൾക്കൊണ്ട് ഈ വിവരശേഖരണം ഏതാണ്ട് പൂർണമായി നടത്തും. എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, ഇമേജർ, ഇൻഫ്രാറെഡ് സ്പെക്ട്രോ മീറ്റർ എന്നീ മൂന്ന് ഉപകരണങ്ങളാണ് പര്യവേക്ഷണത്തിന് ഉപയോഗിക്കുന്നത്. യുഎഇയുടെ അഭിമാന പദ്ധതിയായ ഹോപ് പ്രോബിന് 73.5 കോടി ദിർഹമാണ് ചെലവ്. 450-ലേറെ ജീവനക്കാർ 55 ലക്ഷം മണിക്കൂർ കൊണ്ടാണ് ഹോപ് പ്രോബ് നിര്‍മ്മിച്ചത്. 

Scroll to load tweet…