ഇന്ത്യ അടക്കമുള്ള 31 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തില്‍ ഇപ്പോഴും നേരിട്ടുള്ള പ്രവേശനം സാധ്യമല്ല. യാത്രാ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ചതിന് ശേഷമേ കുവൈത്തില്‍ പ്രവേശിക്കാനാവൂ. 

കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് പ്രവേശിക്കുന്നവര്‍ ഹാജരാക്കേണ്ട കൊവിഡ് പരിശോധനാ ഫലത്തിന്റെ കാലാവധി നീട്ടി. നേരത്തെ 72 മണിക്കൂറിനകമുള്ള പരിശോധനാ ഫലമായിരുന്നു വേണ്ടിയിരുന്നതെങ്കില്‍ ഇതിന് പകരം 96 മണിക്കൂറിനിടെയുള്ള റിസള്‍ട്ട് മതിയാവുമെന്നാണ് പുതിയ അറിയിപ്പ്. അതേസമയം രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം.

ഇന്ത്യ അടക്കമുള്ള 31 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തില്‍ ഇപ്പോഴും നേരിട്ടുള്ള പ്രവേശനം സാധ്യമല്ല. യാത്രാ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ചതിന് ശേഷമേ കുവൈത്തില്‍ പ്രവേശിക്കാനാവൂ. കൊവിഡ് ബാധിതനല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. വിവിധ ലോകരാജ്യങ്ങളിലെ സ്ഥിതിഗതികള്‍ ആരോഗ്യ മന്ത്രാലയം നിരന്തരം വീക്ഷിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഓരോ രാജ്യങ്ങളിലെയും കൊവിഡ് വ്യാപന സ്ഥിതി പരിഗണിച്ചായിരിക്കും യാത്രാവിലക്ക് നീക്കുന്നതെന്ന് കുവൈത്ത് നേരത്തെ അറിയിച്ചിരുന്നു.