എസ് എച്ച് മൗണ്ടിൽ പ്രവർത്തിച്ചിരുന്ന ഫിനിക്സ് കൺസൾട്ടൻസി എന്ന ട്രാവൽ എജൻസി വഴി തൊഴിൽ രഹിതരിൽ നിന്ന് കോടികൾ തട്ടിയെടുത്തുവെന്ന് പൊലീസിൽ പരാതി ലഭിച്ചപ്പോഴെ ഉടമകൾ മുങ്ങി

കോട്ടയം: വിസാതട്ടിപ്പ് കേസിൽ കോട്ടയത്തെ ഫിനിക്സ് കൺസൾട്ടൻസി ഉടമ റോബിൻ മാത്യുവിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്താണ് കൈപ്പുഴ ഇടമറ്റം സ്വദേശി റോബിൻ മാത്യുവും സംഘവും കോടികൾ തട്ടിയെടുത്തത്. പ്രതികൾ വിദേശത്തേക്ക് കടന്നിട്ടില്ലെന്നാണ് പൊലീസിന്റ നിഗമനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എസ് എച്ച് മൗണ്ടിൽ പ്രവർത്തിച്ചിരുന്ന ഫിനിക്സ് കൺസൾട്ടൻസി എന്ന ട്രാവൽ എജൻസി വഴി തൊഴിൽ രഹിതരിൽ നിന്ന് കോടികൾ തട്ടിയെടുത്തുവെന്ന് പൊലീസിൽ പരാതി ലഭിച്ചപ്പോഴെ ഉടമകൾ മുങ്ങി. കഴിഞ്ഞ ദിവസം ട്രാവൽ ഏജൻസി പൊളിച്ച് പൊലീസ് നടത്തിയ റെയ്ഡിൽ 88 പാസ്പോട്ടുകൾ കിട്ടി. ട്രാവൽ എജൻസി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് തൊട്ടടുത്തുള്ള ആഡംബര വീട്ടിൽ വച്ചാണ് പലരിൽ നിന്നും ഇയാൾ പണം വാങ്ങിയത്.

ഈ വീട് ഗാന്ധി നഗർ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. വീട് പൂട്ടിയിട്ടിരിക്കുകയാണ്. കേസിൽ ഇതുവരെ 265 പേരാണ് പരാതിയുമായി എത്തിയത്. റോബിൻ മാത്യുവിന്റ ഫോൺ ഓഫ് ആക്കിയ നിലയിലാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ വാട്സപ്പിൽ വന്ന് പണം നൽകിയവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് പരാതിക്കാരിൽ ചിലർ പറഞ്ഞു. തിരുവന്തപുരം മുതൽ കാസർകോടുവരെയുള്ള യുവതിയുവാക്കൾ തട്ടിപ്പിരയായിട്ടുണ്ട്. പണം നൽകി 9 മാസമായിട്ടും വിസ കിട്ടാത്തതിനെ തുടർന്നാണ് പലരും പരാതിയുമായി എത്തിയത്.