ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പ്രതിദിന സര്‍വീസുമായി വിസ്താര
ആദ്യ വിമാനം മുംബൈയില്‍ നിന്ന് വൈകിട്ട് 7.10ന് പുറപ്പെട്ട് യുഎഇ സമയം രാത്രി 8.40ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി.
അബുദാബി: വിസ്താര എയര്‍ലൈന്‍സിന്റെ മുംബൈ-അബുദാബി പ്രതിദിന സര്‍വീസ് ആരംഭിച്ചു. ആദ്യ വിമാനം മുംബൈയില്‍ നിന്ന് വൈകിട്ട് 7.10ന് പുറപ്പെട്ട് യുഎഇ സമയം രാത്രി 8.40ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. തിരികെ അബുദാബിയില്‍ നിന്ന് രാത്രി 9.40ന് പുറപ്പെടുന്ന വിമാനം മുംബൈയില്‍ വെളുപ്പിനെ 2.45ന് എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം. ബിസിനസ്, പ്രീമിയം, ഇക്കോണമി ക്ലാസ് സേവനങ്ങളാണ് യാത്രക്കാര്‍ക്ക് ലഭിക്കുക.
Read More: വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി എമിറേറ്റ്സും ഫ്ലൈ ദുബൈയും
മുംബൈയില്‍ നിന്ന് റാസല്‍ഖൈമയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ആദ്യ സര്‍വീസും കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. നിലവില്‍ പ്രതിദിന സര്‍വീസുകള്‍ക്ക് 625 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍. റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, റാക് അന്താരാഷ്ട്ര വിമാനത്താവള മേധാവി ശൈഖ് സലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി എന്നിവര്‍ ആദ്യ വിമാനത്തെ സ്വീകരിക്കാനെത്തി. 180 യാത്രക്കാരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിഇഒ പീറ്റര്‍ എല്‍ബേര്‍സും ഉണ്ടായിരുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 100-ാമത് ഡെസ്റ്റിനേഷനാണ് പുതിയതായി ആരംഭിച്ചത്. യുഎഇയിലെ നാല് എമിറേറ്റുകളിലാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ നടത്തുന്നത്.
Read More- യുഎഇയിലെ പൊതുമേഖലയ്ക്കും നബിദിന അവധി പ്രഖ്യാപിച്ചു
യുഎഇയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ സര്‍വീസുമായി എയര്‍ ഇന്ത്യ
ദുബൈ: ദുബൈ, ഷാര്‍ജ സെക്ടറില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കോഴിക്കോട്ടേക്ക് യാത്ര ചെയ്യാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ. വണ്‍വേയ്ക്ക് 300 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബര്‍ 15 വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബര്‍ ഏഴു വരെ യാത്ര ചെയ്യാനാകും. സൗജന്യ ബാഗേജ് അലവന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. 35 കിലോ ലഗേജാണ് അനുവദിക്കുക. അതേസമയം വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കുമുള്ള ഇളവുകൾ എയർ ഇന്ത്യ വെട്ടിക്കുറച്ചു. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ ഇളവുകൾ 50 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് വെട്ടിക്കുറച്ചത്. അടിസ്ഥാന നിരക്കുകളിലെ പുതുക്കിയ ഇളവ് സെപ്റ്റംബർ 29 മുതൽ പ്രാബല്യത്തിൽ വന്നു.