റിയാദ് മെട്രോ സ്റ്റേഷനിൽ യുവതി പ്രസവിച്ചു. മെട്രോ പ്രവർത്തനമാരംഭിച്ച ശേഷമുള്ള ആദ്യത്തെ 'മെട്രോ ബേബി'ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ജീവനക്കാരുടെ കൃത്യസമയത്തുള്ള ഇടപെടലും പ്രൊഫഷണലിസവുമാണ് അടിയന്തര ഘട്ടത്തിൽ തുണയായത്.
റിയാദ്: റിയാദ് മെട്രോയുടെ ചരിത്രത്തിൽ ഇനി ഈ കുഞ്ഞുമാലാഖയുടെ ജനനവും അടയാളപ്പെടുത്തും. മെട്രോ പ്രവർത്തനമാരംഭിച്ച ശേഷമുള്ള ആദ്യത്തെ 'മെട്രോ ബേബി'ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് തലസ്ഥാന നഗരി. ബ്ലൂ ലൈനിലെ അൽ അന്ദലൂസ് സ്റ്റേഷനിലാണ് ലോകത്തെ വിസ്മയിപ്പിച്ച ഈ അപൂർവ നിമിഷം അരങ്ങേറിയത്.
യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ട ഉടൻ തന്നെ മെട്രോയിലെ ഓപ്പറേറ്റിങ് സ്റ്റാഫ് സംയോജിതമായി ഇടപെട്ടു. ആംബുലൻസ് എത്തുന്നതിനായി കാത്തുനിൽക്കാതെ, മെട്രോയിലെ വനിതാ ജീവനക്കാരുടെ സഹായത്തോടെ സുരക്ഷിതമായ പ്രസവത്തിന് സ്റ്റേഷനിൽ സൗകര്യമൊരുക്കി. ജീവനക്കാരുടെ കൃത്യസമയത്തുള്ള ഇടപെടലും പ്രൊഫഷണലിസവുമാണ് അടിയന്തര ഘട്ടത്തിൽ തുണയായതെന്ന് റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അധികൃതർ വ്യക്തമാക്കി. പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും വിദഗ്ധ ചികിത്സയ്ക്കായി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായിരിക്കുന്നു.‘മനുഷ്യാന്തസ്സിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന ഞങ്ങളുടെ ജീവനക്കാരുടെ മാതൃകാപരമായ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണിത്’ -റിയാദ് മെട്രോ അധികൃതർ പറഞ്ഞു.
ആഘോഷമാക്കി അധികൃതർ; സമ്മാനമായി ‘ഫസ്റ്റ് ക്ലാസ്’ യാത്ര
തങ്ങളുടെ സ്റ്റേഷനിൽ പിറന്ന ആദ്യ കണ്മണിയെ ആഘോഷപൂർവ്വം വരവേൽക്കുകയാണ് മെട്രോ അധികൃതർ. ഈ സവിശേഷ നിമിഷം അവിസ്മരണീയമാക്കാൻ ദമ്പതികൾക്ക് വൻ സമ്മാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വർഷം കാലാവധിയുള്ള രണ്ട് ‘ദർബ്’ (Darb) ഫസ്റ്റ് ക്ലാസ് കാർഡുകളാണ് സമ്മാനം. പ്രസവത്തിന് സഹായിച്ച ജീവനക്കാരെ അധികൃതർ പ്രത്യേകം അഭിനന്ദിച്ചു. സ്വകാര്യത മാനിക്കുന്നതിെൻറ ഭാഗമായി ദമ്പതികളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും, റിയാദ് മെട്രോയുടെ ചരിത്രത്തിൽ ഈ ജനനം എന്നും ഒരു മധുരമുള്ള ഓർമ്മയായി നിലനിൽക്കും.


