Asianet News MalayalamAsianet News Malayalam

യുഎഇയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

റമദാനില്‍ ദിവസം അഞ്ച് മണിക്കൂറായിരിക്കും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം. രാവിലെ ഒന്‍പത് മണിക്ക് തുടങ്ങി ഉച്ചയ്ക്ക് രണ്ട് മണി വരെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. 

working hours during ramadan for public sector in UAE
Author
Abu Dhabi - United Arab Emirates, First Published May 2, 2019, 1:13 PM IST

അബുദാബി: യുഎഇയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‍സസ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറയത്.

റമദാനില്‍ ദിവസം അഞ്ച് മണിക്കൂറായിരിക്കും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം. രാവിലെ ഒന്‍പത് മണിക്ക് തുടങ്ങി ഉച്ചയ്ക്ക് രണ്ട് മണി വരെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. അധിക ജോലി ആവശ്യമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നും അതോരിറ്റി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. 

സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പ്രവൃത്തിസമയത്തില്‍ രണ്ട് മണിക്കൂറിന്റെ ഇളവ് നല്‍കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. സ്വകാര്യ മേഖലയിലുള്ള എല്ലാ സ്ഥാപനങ്ങളും കമ്പനികളും റമദാനിലെ മുഴുവന്‍ ദിവസങ്ങളിലും പ്രവൃത്തി സമയത്തില്‍ രണ്ട് മണിക്കൂര്‍ കുറവ് വരുത്തണമെന്ന് ഔദ്യോഗിക വെബ്സൈറ്റിലെ അറിയിപ്പില്‍ പറയുന്നു. തൊഴില്‍ നിയമപ്രകാരം മുസ്ലിംകള്‍ അല്ലാത്തവര്‍ക്കും റമദാനില്‍ ജോലി സമയത്തില്‍ മുഴുവന്‍ ശമ്പളത്തോടുകൂടിയുള്ള ഇളവ് അനുവദിക്കണം.

റമാനില്‍ ദുബായിലെ സ്കൂളുകള്‍ക്ക് ബാധകമായ പ്രവൃത്തി സമയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോരിറ്റിയുടെ നിര്‍ദേശപ്രകാരം രാവിലെ എട്ടിനും 8.30നും ഇടയ്ക്ക് സ്കൂള്‍ പ്രവൃത്തിസമയം ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിനും  1.30നും ഇടയ്ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കണം. ഇടയ്ക്ക് ചെറിയ ഇടവേളകള്‍ നല്‍കുകയും വേണം.

റമദാനില്‍ സ്കൂളുകളുടെ പരമാവധി പ്രവൃത്തി സമയം അഞ്ച് മണിക്കൂറില്‍ കൂടുതലാവാന്‍ പാടില്ല. നോമ്പെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസുകളില്‍ (പി.ഇ) നിന്നും ശാരീരിക അധ്വാനം ആവശ്യമുള്ള മറ്റ് പ്രവൃത്തികളില്‍ നിന്നും ഇളവ് അനുവദിക്കണം. എന്നാല്‍ ഇത് അവരുടെ ഗ്രേഡുകളെയോ പ്രകടനത്തേയോ  ബാധിക്കാന്‍ പാടില്ല. കുട്ടികള്‍ക്ക് ക്ഷീണമോ നിര്‍ജലീകരണമോ ഉണ്ടാകാതെ സൂക്ഷിക്കണമെന്നും നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോരിറ്റി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios