ഇറാനില്‍ നിന്ന് 50 കിലോഗ്രാം ഹാഷിഷ് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മാര്‍ച്ചില്‍ ബഹ്റൈനി യുവാവ് പിടിയിലായതെന്ന് വടക്കന്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂഷന്‍ തലവന്‍ വെളിപ്പെടുത്തി.

മനാമ: വിദേശത്തു നിന്ന് ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ യുവാവിന് വധശിക്ഷ. ചൊവ്വാഴ്ചയാണ് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി, പ്രതിയായ സ്വദേശിക്ക് വധശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്.

ഇറാനില്‍ നിന്ന് 50 കിലോഗ്രാം ഹാഷിഷ് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മാര്‍ച്ചില്‍ ബഹ്റൈനി യുവാവ് പിടിയിലായതെന്ന് വടക്കന്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂഷന്‍ തലവന്‍ വെളിപ്പെടുത്തി. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

സമുദ്രമാര്‍ഗമാണ് ഇയാള്‍ മയക്കുമരുന്ന് കൊണ്ടുവരാന്‍ ശ്രമിച്ചത്. ഇത് മനസിലാക്കി ഇയാള്‍ എത്തിച്ചേരുന്ന സ്ഥലം മുന്‍കൂട്ടി തിരിച്ചറിയുകയും അവിടെ സ്റ്റിങ് ഓപ്പറേഷനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയുമായിരുന്നു. മയക്കുമരുന്ന് എത്തിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്‍തു.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇറാന്‍ സ്വദേശിയായ ഒരാളുടെ സഹായത്തോടെയാണ് വിദേശത്തു നിന്ന് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഇതിന് പ്രതിഫലമായി പണം കൈപ്പറ്റിയിരുന്നെന്നും വെളിപ്പെടുത്തി. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കിയ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി പ്രതിക്ക് ചൊവ്വാഴ്ച വധശിക്ഷ വിധിക്കുകയായിരുന്നു.

Read also: യുഎഇയിലെ ജോലി സ്ഥലത്ത് കഞ്ചാവ് കൃഷി; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

ഖത്തറിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമം; പിടികൂടി കസ്റ്റംസ്
ദോഹ: ഖത്തറിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട്‌സ് കസ്റ്റംസിലെ പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‌സ് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥരാണ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഷാബു പിടികൂടിയത്.

ബാഗുകളുടെ ഷിപ്പ്മെന്റില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. 508 ഗ്രാം ഷാബുവാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 

Read also: ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; 158 കിലോ ഹാഷിഷും 2,300 ലഹരി ഗുളികകളും പിടിച്ചെടുത്തു