അപ്പീലുകള്‍ ഇനിശ്ചിതത്വം സൃഷ്ടിച്ച അവസാന മണിക്കൂറുകള്‍ക്കൊടുവിലാണ് ഫലം കോഴിക്കോടിന് അനുകൂലമായത്. പാലക്കാട് ജില്ല രണ്ട് ഹയര്‍ അപ്പീലുകളാണ് നല്‍കിയിരുന്നത്. ഇതിന്റെ ഫലം കാത്തിരുന്നതിനാല്‍ അന്തിമ ഫലപ്രഖ്യാപനവും വൈകുകയായിരുന്നു. എന്നാല്‍ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രണ്ട് അപ്പീലുകളും തള്ളിയതോടെയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തിയത്. മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തിലാണ് കോഴിക്കോടിന്റെ ഒന്നാം സ്ഥാനം. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഏറ്റവുമധികം തവണ സ്വര്‍ണ്ണക്കപ്പ് നേടിയ ടീമെന്ന റെക്കോര്‍ഡും ഇതോടെ കോഴിക്കോടിന് സ്വന്തമായി. ആകെ 18 തവണയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തിയത്. 17 തവണ കലാകീരീടം നേടിയ തിരുവനന്തപുരം ജില്ലയ്ക്ക് സ്വന്തമായിരുന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ കോഴിക്കോട് സ്വന്തം പേരിലാക്കി മാറ്റിയത്.

കണ്ണൂരിലെ മുഖ്യവേദിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച് മുഖ്യാതിഥിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും കോഴിക്കോട് ടീമിന് സ്വര്‍ണ്ണക്കപ്പ് സമ്മാനിക്കും.