കേരളത്തിൽ വേനൽമഴ വൈകുന്നതിന് കാരണം കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ആന്റി സൈക്ലോൺ എന്ന ഉന്നത മർദ്ദ മേഖലയാണ്. ഈ പ്രതിഭാസം മേഘരൂപീകരണം തടയുന്നതിനാൽ കനത്ത ചൂട് അനുഭവപ്പെടുകയും മഴ ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഏപ്രില്‍ അവസാനത്തോടെ മാത്രമേ വേനൽമഴ സജീവമാകൂ എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ വൈകാനുള്ള കാരണം ആന്റി സൈക്ലോൺ പ്രതിഭാസം. കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ഉന്നത മർദ്ദ മേഖല (ആന്റി സൈക്ലോണ്‍) പ്രതിഭാസമാണ് നിലവില്‍ ലഭിക്കേണ്ട സ്വഭാവിക മഴക്ക് തടസം സൃഷ്ടിക്കുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. ആന്റി സൈക്ലോൺ പ്രതിഭാസം നിലനിൽക്കുന്നതിനാൽ, വേനല്‍മഴക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ഏപ്രില്‍ അവസാന വാരം വരെയെങ്കിലും കാത്തിരിക്കണമെന്നാണ് ഐഎംഡിയുടെ പ്രവചനങ്ങളിൽ പറയുന്നത്. പലയിടങ്ങളിലായി ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും താപനിലയിൽ കാര്യമായ വ്യത്യാസം വരുത്തില്ല. അന്തരീക്ഷ ആർദ്രതയിലും വർധനവുള്ളതിനാൽ അനുഭവപ്പെടുന്ന ചൂട് ഉയർന്നതായിരിക്കും. ഏപ്രിൽ അവസാനത്തോടെ മാത്രമേ കേരളത്തിൽ വേനൽ മഴ സജീവമാകാൻ സാധ്യതയുള്ളൂവെന്നും ഐഎംഡി പ്രവചനങ്ങൾ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

എന്താണ് ആന്റി സൈക്ലോൺ?

ചുഴലിക്കാറ്റിന്റെ നേർവിപരീത കാലാവസ്ഥാ പ്രതിഭാസമാണ് ആന്റി സൈക്ലോൺ (Anti-cyclone). ഒരു നിശ്ചിത പ്രദേശത്ത് വായുവിന്റെ മർദ്ദം ചുറ്റുമുള്ള പ്രദേശങ്ങളേക്കാൾ വർധിക്കുമ്പോഴാണ് ആന്റി സൈക്ലോൺ രൂപപ്പെടുന്നു. ഇതിന്റെ കേന്ദ്രഭാഗത്ത് മർദ്ദം കൂടുതലായിരിക്കും. അതുകൊണ്ട് കന്നെ ഉന്നത മർദ്ദ കേന്ദ്രത്തിൽ നിന്ന് കാറ്റ് പുറത്തേക്ക് വീശും. ഭൂമിയുടെ കറക്കം കാരണം ഈ കാറ്റിന്റെ ദിശ രണ്ട് അർദ്ധഗോളങ്ങളിലും വ്യത്യസ്തമായിരിക്കും. ചുഴലിക്കാറ്റുകൾ മഴയും കാറ്റും കൊണ്ടുവരുമ്പോൾ, ആന്റി സൈക്ലോണുകൾ പൊതുവേ ശാന്തമായ കാലാവസ്ഥയാണ് സൃഷ്ടിക്കുക. ആന്റി സൈക്ലോൺ അവസ്ഥയിൽ വായു മുകളിൽ നിന്ന് താഴേക്ക് അമരുന്നതിനാൽ മേഘങ്ങൾ രൂപപ്പെടുന്നത് തടയുന്നു. അവസ്ഥയിൽ സാധാരണയായി മഴ പെയ്യില്ല. ആകാശം തെളിഞ്ഞ് കാണപ്പെടും. ആന്റി സൈക്ലോൺ അവസ്ഥ വേനൽക്കാലത്താണെങ്കിൽ കഠിനമായ ചൂടിനും (Heat waves), ശൈത്യകാലത്താണെങ്കിൽ കഠിനമായ തണുപ്പിനും (Cold waves) കാരണമാകും.