യൂറോപ്യൻ-ജാപ്പനീസ് സംയുക്ത ദൗത്യമായ ബെപികൊളംബോ എട്ട് വർഷത്തെ യാത്രയ്ക്ക് ശേഷം ബുധനിലേക്ക് എത്തുകയാണ്. രണ്ട് പേടകങ്ങളുള്ള ഈ ദൗത്യം ഗ്രഹത്തിന്റെ ഉപരിതലം, കാന്തികമണ്ഡലം, ജലസാന്നിധ്യം എന്നിവയെക്കുറിച്ച് പഠിച്ച് ബുധന്റെ രൂപീകരണ രഹസ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കും.

സൗരയൂഥത്തിലെ ഏറ്റവും ചെറുതും ഇന്നും കാര്യമായി പര്യവേക്ഷണം ചെയ്യപ്പെടാത്തതുമായ ഗ്രഹമാണ് ബുധൻ. വലുപ്പത്തിൽ ചെറുതാണെങ്കിലും ശാസ്ത്രലോകത്തിന് മുന്നിൽ നിരവധി വലിയ ചോദ്യങ്ങളാണ് ബുധൻ ഉയർത്തുന്നത്. ഈ രഹസ്യങ്ങൾക്ക് ഉത്തരം തേടി രണ്ട് ബഹിരാകാശ പേടകങ്ങൾ ഉടൻ തന്നെ ഗ്രഹത്തെ ചുറ്റിയുള്ള ശാസ്ത്രീയ നിരീക്ഷണങ്ങൾ ശക്തമാക്കും. യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ജപ്പാൻ എറോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയും സംയുക്തമായി നടത്തുന്ന ബെപികൊളംബോ ദൗത്യമാണ് ഇതിന് പിന്നിൽ. 2018 ഒക്ടോബറിൽ വിക്ഷേപിച്ച ദൗത്യം എട്ട് വർഷത്തോളം നീണ്ട യാത്രയ്ക്കൊടുവിലാണ് ബുധനിലേക്ക് എത്തുന്നത്.

ബുധന്‍റെ രഹസ്യങ്ങൾ തേടി

ബുധനെ ഇതുവരെ സന്ദർശിച്ചിട്ടുള്ളത് രണ്ട് ബഹിരാകാശ ദൗത്യങ്ങൾ മാത്രമാണ്. നാസയുടെ മറീനർ 10 1974ലും 1975ലും മൂന്ന് തവണ ബുധനരികിലൂടെ പറന്നു. ഗ്രഹത്തിന്റെ ഗർത്തങ്ങളും വിള്ളലുകളുമുള്ള ഉപരിതലത്തെക്കുറിച്ചുള്ള ആദ്യ വിശദമായ വിവരങ്ങൾ അന്ന് ലഭിച്ചു. ബുധന് അത്യന്തം നേർത്ത അന്തരീക്ഷവും കാന്തികമേഖലയും ഉണ്ടെന്നും കണ്ടെത്തി. പിന്നീട് 2011ൽ നാസയുടെ മെസഞ്ചർ ബുധന്റെ ഭ്രമണപഥത്തിലെത്തി. നാല് വർഷത്തോളം നടത്തിയ നിരീക്ഷണത്തിലൂടെ ഗ്രഹത്തിന്റെ മുഴുവൻ ഉപരിതലവും ആദ്യമായി ശാസ്ത്രജ്ഞർക്ക് വിശദമായി പഠിക്കാനായി. എന്നാൽ മെസഞ്ചറിനും ബുധന്റെ എല്ലാ രഹസ്യങ്ങളും കണ്ടെത്താനായില്ല. ഗ്രഹത്തിന്റെ തെക്കൻ അർധഗോളത്തെക്കുറിച്ചുള്ള വിവരങ്ങൾ താരതമ്യേന കുറവായിരുന്നു. അതുകൊണ്ടുതന്നെ ബെപികൊളംബോയുടെ വരവിന് വലിയ പ്രാധാന്യമുണ്ട്.

രണ്ട് പേടകങ്ങൾ, വ്യത്യസ്ത ദൗത്യങ്ങൾ

ബെപികൊളംബോ ദൗത്യം രണ്ട് സ്വതന്ത്ര പേടകങ്ങളായാണ് പ്രവർത്തിക്കുക. യൂറോപ്പിന്റെ മെർക്കുറി പ്ലാനറ്ററി ഓർബിറ്റർ ബുധന്റെ ഉപരിതലത്തെ കേന്ദ്രീകരിച്ചായിരിക്കും പഠനം നടത്തുക. ഉപരിതലത്തിന്റെ ഭൂപ്രകൃതി, ധാതുക്കൾ, ഗുരുത്വാകർഷണ മേഖല, അഗ്നിപർവത നിക്ഷേപങ്ങൾ എന്നിവ വിശദമായി പരിശോധിക്കും. ബുധന്റെ ഉപരിതലത്തിൽ കണ്ടെത്തിയ വിചിത്രമായ കുഴികൾ, ശാസ്ത്രജ്ഞർ ‘ഹോളോസ്’ എന്ന് വിളിക്കുന്ന ഘടനകൾ, പ്രത്യേക ശ്രദ്ധയോടെ പഠിക്കും. ജപ്പാന്റെ മെർക്കുറി മാഗ്നറ്റോസ്ഫെറിക് ഓർബിറ്ററായ മിയോ ബുധന്റെ ചുറ്റുപാടുകളെ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക. ഗ്രഹത്തിന്റെ കാന്തികമണ്ഡലം, നേർത്ത അന്തരീക്ഷം, സമീപപ്രദേശങ്ങളിലെ പൊടിപടലങ്ങൾ എന്നിവയാണ് പ്രധാന പഠനവിഷയങ്ങൾ.

ജലമഞ്ഞിന്റെ സാന്നിധ്യവും പരിശോധിക്കും

ബുധന്റെ ധ്രുവപ്രദേശങ്ങളിലെ സ്ഥിരമായി നിഴലിൽ കഴിയുന്ന ആഴമേറിയ ഗർത്തങ്ങളിൽ ജലമഞ്ഞ് നിലനിൽക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഈ പ്രദേശങ്ങൾ ബെപികൊളംബോ കൂടുതൽ കൃത്യതയോടെ നിരീക്ഷിക്കും. ബുധന്റെ തെക്കൻ അർധഗോളത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ മെസഞ്ചർ ദൗത്യത്തിൽ ഉണ്ടായിരുന്ന വടക്കൻ മേഖലയിലേക്കുള്ള നിരീക്ഷണ മുൻതൂക്കവും കുറയ്ക്കാനാകും.

ബുധൻ എങ്ങനെ രൂപപ്പെട്ടു?

ബുധന്റെ ഉപരിതലത്തിലെ ധാതുക്കളും മൂലകങ്ങളും കൂടുതൽ കൃത്യമായി തിരിച്ചറിയുകയാണ് ശാസ്ത്രജ്ഞരുടെ മറ്റൊരു പ്രധാന ലക്ഷ്യം. മെസഞ്ചറിന് നേരിട്ട പ്രധാന പരിമിതികളിലൊന്ന് ബുധന്റെ പാറകളിൽ ഇരുമ്പിന്റെ അളവ് വളരെ കുറവായിരുന്നതാണ്.

ബെപികൊളംബോയിലെ പുതിയ സാങ്കേതികവിദ്യകൾ ഇരുമ്പിന്റെ സാന്നിധ്യം കുറഞ്ഞ പാറകളെയും കൂടുതൽ കൃത്യമായി പഠിക്കാൻ സഹായിക്കും. ഇതിലൂടെ ബുധൻ എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ചും അതുവഴി സൗരയൂഥത്തിന്റെ രൂപീകരണത്തെക്കുറിച്ചും പുതിയ സൂചനകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. എട്ട് വർഷത്തെ യാത്രയ്ക്കൊടുവിൽ ബുധന്റെ ഭ്രമണപഥത്തിൽ ശാസ്ത്രീയ പ്രവർത്തനങ്ങൾ പൂർണതോതിൽ ആരംഭിക്കുമ്പോൾ, ഇതുവരെ ലഭിക്കാത്ത നിരവധി ഉത്തരങ്ങളാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. സൂര്യനോട് ഏറ്റവും അടുത്ത ഈ ചെറുഗ്രഹം ഒളിപ്പിച്ചുവെച്ചിരിക്കുന്ന വലിയ രഹസ്യങ്ങൾ ബെപികൊളംബോ വെളിപ്പെടുത്തുമോ എന്നതാണ് ഇനി കാത്തിരിക്കേണ്ടത്.