14 ദിവസത്തെ ചാന്ദ്ര പകൽ അത്രയും തന്നെ ദൈർഘ്യമുള്ള രാത്രിക്ക് വഴിമാറിയതോടെ വിക്രമുമായി ബന്ധപ്പെടാനുള്ള അവസാന സാധ്യതയും അവസാനിച്ചു. 

ബെംഗളൂരു: ചന്ദ്രയാൻ രണ്ട് വിക്രം ലാന്ററുമായി ബന്ധം പുനസ്ഥാപിക്കാനുള്ള അസാന സാധ്യതയും മങ്ങി. ചന്ദ്രയാൻ 2 വിക്രം ലാന്ററിന്‍റെ പ്രവർത്തനകാലാവധി അവസാനിച്ചു. 14 ദിവസത്തെ ചാന്ദ്ര പകൽ അത്രയും തന്നെ ദൈർഘ്യമുള്ള രാത്രിക്ക് വഴിമാറിയതോടെ വിക്രമുമായി ബന്ധപ്പെടാനുള്ള അവസാന സാധ്യതയും അവസാനിച്ചു. ലാൻഡറിന് എന്ത് പറ്റി എന്ന് പരിശോധിച്ച് വരികയാണ് ഇസ്രൊ. 

Add Asianetnews as a Preferred SourcegooglePreferred

ചന്ദ്രന്‍റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും വിക്രമിനകത്ത് ഇല്ല. ഇടിച്ചിറങ്ങിയതിന്‍റെ ആഘാതത്തിൽ വിക്രമിലെ ഉപകരണങ്ങൾക്ക് കേട് സംഭവിച്ചിരിക്കുമെന്നാണ് വിദഗ്ധർ അനുമാനിക്കുന്നത്. വിക്രമുമായി ബന്ധം നഷ്ടപെട്ടത് എങ്ങനെ എന്ന് വിദഗ്‌ധ സംഘം പരിശോധിച്ച് വരികയാണ്.

സെപ്റ്റംബർ ഏഴിന് പുലർച്ചെയായിരുന്നു വിക്രം ലാൻഡർ സോഫ്റ്റ് ലാൻ‍ഡിംഗ് നടത്തേണ്ടിയിരുന്നത്. എന്നാൽ അവസാനഘട്ടത്തിൽ പേടകവുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. വിക്രം ലാൻഡർ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തിന്‍റെ ചിത്രങ്ങൾ നാസയുടെ ലൂണാർ റിക്കൊണിസൻസ് ഓ‌ർബിറ്റർ പകർത്തിയെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ലാന്ററിന്റെ ചിത്രം പതിഞ്ഞിട്ടുണ്ടോ എന്ന് ചിത്രങ്ങൾ പഠിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ തന്നെ ലാൻഡറിന്‍റെ ചിത്രങ്ങൾ പകർത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇസ്രൊ ഇത് വരെ ചിത്രങ്ങളൊന്നു പുറത്ത് വിട്ടിട്ടില്ല.