ഫെലിക്‌സ് ബൗംഗാർട്‌നർ അന്നുവരെ മറ്റാരും ധൈര്യം കാണിക്കാത്ത ഒരു ആകാശ ദൗത്യം 2012 ഒക്‌ടോബര്‍ 14ന് ഏറ്റെടുത്തു, അതൊരു ചരിത്രമായി

2012 ഒക്‌ടോബര്‍ 14, ലോകം ഒരു മനുഷ്യജീവനെ ഓര്‍ത്ത് ഇത്രയധികം ആശങ്കപ്പെട്ട മറ്റൊരു ദിനമുണ്ടാകില്ല. 'ഭൂമിയില്‍ നിന്ന് 39 കിലോമീറ്റര്‍ മുകളില്‍' എന്ന, നമ്മുടെ തലച്ചോറിന് പാകപ്പെടാന്‍ പ്രയാസമുള്ളൊരു ഉയരത്തില്‍ വച്ച് ഫെലിക്‌സ് ബൗംഗാർട്‌നർ എന്ന ഓസ്ട്രിയക്കാരന്‍ യാതൊരു യന്ത്രസഹായവുമില്ലാതെ ഭൂമിയിലേക്ക് ചാടാന്‍ തുനിഞ്ഞിറങ്ങിയ ദിനമായിരുന്നു അന്ന്. 24 മൈല്‍ ഉയരത്തില്‍ നിന്ന് ഭൂമിയിലേക്ക് ശബ്‌ദവേഗതയെ തോല്‍പിച്ചുകൊണ്ടുള്ള ഫെലിക്‌സ് ബൗംഗാർട്‌നിന്‍റെ ആ സ്കൈഡൈവിംഗ് ചരിത്രമായി. ഭൂമിയുടെ വക്കില്‍ നിന്ന് അഥവാ ബഹിരാകാശത്തിന്‍റെ അതിര്‍ത്തിയില്‍ നിന്ന് ഒരു മനുഷ്യന്‍റെ ആദ്യ ഫ്രീ ഫാളായി അത് ചരിത്രം രേഖപ്പെടുത്തി. 'ആകാശദേവന്‍' എന്ന വിശേഷണം അന്ന് ശരസില്‍ അണിഞ്ഞ ഫെലിക്‌സ് ബൗംഗാർട്‌നർ ഇക്കഴിഞ്ഞ ദിവസം മറ്റൊരു ആകാശപ്പോരിനിടെ എന്നന്നേക്കുമായി സാഹസികതകളുടെ ആകാശമൊഴിഞ്ഞു. എന്നാല്‍ സാഹസികതകളുടെ ലോകത്ത് അന്ത്യമില്ലാത്ത പോരാളിയാകുന്നു ഫെലിക്‌സ് ബൗംഗാർട്‌നര്‍.

Add Asianetnews as a Preferred SourcegooglePreferred

38 കിലോമീറ്റര്‍ ഉയരെ നിന്ന് ഭൂമിയിലേക്കൊരു ചാട്ടം!

ചരിത്രത്തിലാദ്യമായി ശബ്‌ദത്തെ തോല്‍പ്പിക്കുന്ന വേഗതയില്‍ വിമാനം പറത്തി അമേരിക്കന്‍ വൈമാനികന്‍ Chuck Yeager റെക്കോര്‍ഡിട്ടതിന്‍റെ 65-ാം വാര്‍ഷികം ഫെലിക്‌സ് ബൗംഗാർട്‌നറിന് അതിനേക്കാളേറെ സാഹസികതയില്‍ ആഘോഷിക്കണമായിരുന്നു. ഇതിനായി ഫെലിക്‌സ് ബൗംഗാർട്‌നർ അന്നുവരെ മറ്റാരും ധൈര്യം കാണിക്കാത്ത ഒരു ആകാശ ദൗത്യം ഏറ്റെടുത്തു. റെഡ്‌ ബുള്ളിന്‍റെ സ്‌ട്രാറ്റോസ് പ്രോഗ്രാം. പരിപാടിയുടെ ഭാഗമായി ന്യൂ മെക്‌സിക്കോയിലെ റോസ്‌വെല്ലിന് മുകളിലേക്ക് ഒരു ഹീലിയം ബലൂണില്‍ ഫെലിക്‌സ് ബൗംഗാർട്‌നർ പറന്നുയര്‍ന്നു. ബലൂണ്‍ 24 മൈല്‍ അഥവാ 38 കിലോമീറ്റര്‍ ഉയരത്തിലെത്തിയപ്പോള്‍ സ്ട്രാറ്റോസ്ഫിയറില്‍ നിന്ന് യാതൊരു യന്ത്രസഹായവുമില്ലാതെ ബൗംഗാർട്‌നർ താഴേക്ക് ചാടി. മനുഷ്യ ചരിത്രത്തില്‍ അത്രയേറെ ഉയരത്തില്‍ നിന്നൊരു free fall മുമ്പുണ്ടായിട്ടില്ല. അതിന്‍റെ എല്ലാ ചങ്കിടിപ്പുമുണ്ടായിരുന്നു പരിപാടിയുടെ സംഘാടകരായ റെഡ് ബുള്‍ സ്‌ട്രാറ്റോസ് ടീമിന്. ഫെലിക്‌സ് ബൗംഗാർട്‌നറുടെ സുരക്ഷയ്ക്കായി ആകെയുണ്ടായിരുന്നത് പ്രത്യേകം രൂപകല്‍പന ചെയ്തിരുന്ന ഒരു സ്യൂട്ട് മാത്രം. പിന്നെ, നിലത്തെത്തുമ്പോള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ പുറത്ത് സജ്ജീകരിച്ച പാരച്യൂട്ടും.

38 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ഭൂമിയിലേക്ക് ചാടിയ 38 ഫെലിക്‌സ് ബൗംഗാർട്‌നർ ഏകദേശം 10 മിനിറ്റ് കൊണ്ട് ഭൂമിയില്‍ ലാന്‍ഡ് ചെയ്തു. ചാട്ടത്തിന് നാല് മിനിറ്റും 19 സെക്കന്‍ഡുകള്‍ക്കും ശേഷം ബൗംഗാർട്‌നർ തന്‍റെ പാരച്യൂട്ട് തുറന്നു. അതിന് ശേഷം സാവധാനം ഭൂമിയിലേക്ക് ഊഴ്‌ന്നിറങ്ങി. എന്നാല്‍ അതിനിടെ ഫെലിക്‌സ് ബൗംഗാർട്‌നർ മനുഷ്യ ചരിത്രത്തെ പുനര്‍ നിര്‍വചിച്ച, ശാസ്ത്രത്തെ നിശബ്ദമാക്കിയ ഒരു ലോക റെക്കോര്‍ഡ് സ്വന്തം പേരിലണിഞ്ഞു. 38 കിലോമീറ്റര്‍ ഉയരെ നിന്ന് ഭൂമിയിലേക്കുള്ള ഫ്രീ ഫാളിനിടെ ബൗംഗാർട്‌നർ ശബ്‌ദത്തേക്കാള്‍ വേഗത കൈവരിച്ചു. മാക് 1.25ന് തുല്യമായ 1,357.64 കിലോമീറ്റര്‍ (മണിക്കൂറില്‍ 843.6 മൈല്‍) വരെ വേഗതയിലൂടെ സഞ്ചരിച്ചു ബൗംഗാർട്‌നർ. ശബ്ദവേഗത യാതൊരു യന്ത്രസഹായവുമില്ലാതെ പറന്ന് മറികടക്കുന്ന ആദ്യ മനുഷ്യനെന്ന റെക്കോര്‍ഡ് സ്ഥാപിച്ചു 2012 ഒക്ടോബർ 14ന് ബൗംഗാർട്‌നർ. ഇതിനൊപ്പം മറ്റ് രണ്ട് ലോക റെക്കോര്‍ഡുകളും ഫെലിക്‌സ് ബൗംഗാർട്‌നർ അന്ന് തന്‍റെ പേരില്‍ കുറിച്ചു. 37,640 മീറ്റര്‍ ഉയരെ വരെ സഞ്ചരിച്ച് ഏറ്റവും ഉയരത്തിലുള്ള ബലൂണ്‍ യാത്ര, ഏറ്റവും ഉയരത്തില്‍ നിന്നുള്ള ജംപ് എന്നിവയായിരുന്നു അത്. ഏറ്റവും ഉയരെ നിന്നുള്ള ഫ്രീ ഫാളെന്ന ബൗംഗാർട്‌നറുടെ റെക്കോര്‍ഡ് 2014 ഒക്‌ടോബര്‍ 24ന് അലന്‍ യൂസ്റ്റസ് മറികടക്കും വരെ നിലകൊണ്ടു.

ഫെലിക്‌സ് ബൗംഗാർട്‌നര്‍- ധീരതയുടെ പര്യായം

ചരിത്രത്തിലെ ഏറ്റവും സാഹസികനായ മനുഷ്യരിലൊരാളാണ് ഫെലിക്‌സ് ബൗംഗാർട്‌നർ. ഫിയർലെസ് ഫെലിക്സ് എന്നായിരുന്നു അദേഹത്തിന്‍റെ വിളിപ്പേര് തന്നെ. അടങ്ങാത്ത സാഹസിക മോഹം 'God of the Skies', 'Missile Man' എന്നീ വിശേഷണങ്ങള്‍ ബൗംഗാർട്‌നറിന് നേടിക്കൊടുത്തു. കൗമാരക്കാലത്ത് പാരച്യൂട്ട് പരിശീലനം ആരംഭിച്ച ബൗംഗാർട്‌നർ പിന്നീട് സ്കൈഡൈവിംഗില്‍ വിസ്മയമായി മാറുകയായിരുന്നു. സ്കൈ ഡൈവിംഗ് മേഖലയിൽ നിരവധി റെക്കോർഡുകൾ നേടിയ ഈ ഓസ്ട്രിയൻ സ്വദേശി വ്യാഴാഴ്‌ച ഇറ്റലിയിൽ വച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടു. മോട്ടോറൈസ്ഡ് പാരാഗ്ലൈഡറിന്‍റെ നിയന്ത്രണം നഷ്‌ടമായതോടെ 56-കാരനായ ഫെലിക്‌സ് ബൗംഗാർട്‌നര്‍, പോർട്ടോ സാന്‍റ് എൽപിഡിയോ നഗരത്തിലെ ഒരു ഹോട്ടലിന്‍റെ നീന്തൽക്കുളത്തിനടുത്ത് ഇടിച്ചുവീഴുകയായിരുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഗ്ലൈഡിംഗിനിടെ ബൗംഗാർട്‌നറിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായാണ് സൂചന. 'ധീരതയുടെ പര്യായം' എന്ന് എൽപിഡോ നഗര മേയർ മാസിമിലാനോ സിയർപെല്ലാ വിശേഷിപ്പിച്ചതിലുണ്ട് ഫെലിക്‌സ് ബൗംഗാർട്‌നർ എന്ന മരണമില്ലാത്ത സാഹസികന്‍റെ കയ്യൊപ്പ്. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Kollam school incident