Asianet News MalayalamAsianet News Malayalam

2,500 വര്‍ഷം മുമ്പ് മരിച്ച 'യോദ്ധക്കളായ' ദമ്പതികളുടെ ശവകുടീരം കണ്ടെത്തി.!

മുപ്പതുകളില്‍ ഈ ദമ്പതികള്‍ മരിച്ചതായും ഒരു കുഞ്ഞിനോടും പ്രായമായ ഒരു ദാസിയായ സ്ത്രീയോടുമൊപ്പമാണ് ഇവരെ സംസ്‌കരിച്ചതായി സംശയിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. പ്രായമായ സ്ത്രീക്ക് അറുപതിനോടടുത്ത പ്രായമുണ്ടെന്നു കണക്കാക്കുന്നു. 

Grave of an ancient Scythian warrior couple died of an infection 2,500 years ago
Author
Syberia, First Published Sep 22, 2020, 4:05 PM IST

നൂറോ ഇരുനൂറോ വര്‍ഷമല്ല, 2500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച ദമ്പതികളുടെ ശവക്കല്ലറയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. തെക്കന്‍ സൈബീരിയില്‍ നിന്നാണ് ഈ പുരാതനമായ കണ്ടെത്തല്‍ ഇപ്പോള്‍ പുറംലോകമറിയുന്നത്. ആയോധനകലകളില്‍ നൈപുണ്യം നേടിയിട്ടുള്ളതെന്നു കരുതുന്ന ദമ്പതികളുടെ അസാധാരണമായ ശവക്കുഴിയാണിതെന്നു നരവംശ ശാസ്ത്രജ്ഞര്‍ പറയുന്നു. ഇവര്‍ അണുബാധ മൂലമാണ് മരിച്ചതെന്ന തിരിച്ചറിവാണ് ഇപ്പോള്‍ ആധുനികലോകത്തിനു അതിശയകരമാകുന്നത്.

മുപ്പതുകളില്‍ ഈ ദമ്പതികള്‍ മരിച്ചതായും ഒരു കുഞ്ഞിനോടും പ്രായമായ ഒരു ദാസിയായ സ്ത്രീയോടുമൊപ്പമാണ് ഇവരെ സംസ്‌കരിച്ചതായി സംശയിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. പ്രായമായ സ്ത്രീക്ക് അറുപതിനോടടുത്ത പ്രായമുണ്ടെന്നു കണക്കാക്കുന്നു. ദമ്പതികളുടെ കാലിനു താഴെ തകര്‍ന്ന നിലയിലായിരുന്നു. അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായിരിക്കാം എന്നു തന്നെയാണ് ഊഹിക്കുന്നത്. കുട്ടിയുടെ അവശിഷ്ടങ്ങള്‍ ശവക്കുഴിയില്‍ ചിതറിക്കിടന്ന നിലയിലായിരുന്നു, പുരാവസ്തുഗവേഷകര്‍ പറയുന്നത് എലികള്‍ മരിച്ചയാളുടെ മാംസം ഭക്ഷിച്ചതാകാനുള്ള സാധ്യതയുണ്ടെന്നാണ്.

Grave of an ancient Scythian warrior couple died of an infection 2,500 years ago

വിദഗ്ധ പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ പറയുന്നത്, നാല് പേര്‍ ഒരേസമയം ഒരേ അണുബാധയ്ക്ക് ഇരയായിട്ടുണ്ടാകാമെന്നാണ്. മരണാനന്തര ജീവിതത്തില്‍ കുടുംബത്തെ പരിപാലിക്കുന്നതിനായി ദാസിയെ അവരോടൊപ്പം അടക്കം ചെയ്തതാവാനാണ് സാധ്യത. 2,200 വര്‍ഷം മുമ്പ് വരെ ആധുനിക റഷ്യയുടെ പ്രദേശത്ത് താമസിച്ചിരുന്ന നഷ്ടപ്പെട്ട സിഥിയന്‍ നാഗരികതയുടെ തെളിവായാണ് ഈ ദമ്പതികളെ ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. പ്രത്യേകിച്ചും സ്ത്രീകളെ. അസ്ഥികൂടങ്ങള്‍ അടങ്ങിയ ശവക്കുഴി കസനോവ്ക എന്ന സെമിത്തേരി ഭാഗത്തു നിന്നാണ് കണ്ടെത്തിയത്. ശവക്കുഴിയിലെ പോരാളിയായ പുരുഷനെ അയാള്‍ ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന ആയുധങ്ങള്‍ക്കൊപ്പമാണ് സംസ്‌കരിച്ചതെന്ന് ഗവേഷകര്‍ പറയുന്നു, ഇത് അസാധാരണമാണ്. വില്ലും അമ്പും, കുന്തമടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പുതുതായി കണ്ടെത്തിയ ശവക്കുഴിയിലെ സ്ത്രീ ഒരു നീണ്ട ആയുധം ധരിച്ചിരുന്നു, ഇതൊരു കോടാലി, അല്ലെങ്കിലൊരു ചെറിയ വാള്‍ ആകാനാണു സാധ്യത. ഈ ആയുധങ്ങള്‍ കൈകൊണ്ട് പോരാടുന്നതിനും രക്തരൂക്ഷിതമായ യുദ്ധത്തിനും ഏറ്റവും അനുയോജ്യമാണ്, ഈ വ്യത്യാസം സിഥിയന്‍ സംസ്‌കാരത്തെ സൂചിപ്പിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

നോവോ സിബിര്‍സ്‌ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ആര്‍ക്കിയോളജി വിഭാഗം മേധാവി ഡോ. ഒലെഗ് മിറ്റ്‌കോ പറഞ്ഞു: 'ഞങ്ങളുടെ പക്കല്‍ ഇത്തരം ധാരാളം ആയുധങ്ങള്‍ ഉണ്ട്. സ്ത്രീയുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയ ശവക്കുഴിയില്‍ ആയുധങ്ങള്‍ കണ്ടെത്തി, അത് അത്ര സാധാരണമല്ല. സ്ത്രീക്ക് ഒരു യുദ്ധ കോടാലി ഉണ്ടായിരുന്നു. അതിനാല്‍ അവള്‍ ഒരു പോരാളി വിഭാഗത്തിന്റെ ഭാഗമായിരുന്നുവെന്നു വേണം കരുതാന്‍.'

സിഥിയന്‍ നാഗരികതയുടെ ഭാഗമായ ടാഗര്‍ സംസ്‌കാരത്തില്‍ നിന്നുള്ളവരാണ് ഈ ദമ്പതികള്‍. പ്രായമായ സ്ത്രീക്ക് രണ്ട് തകര്‍ന്ന പല്ലുകളുണ്ടായിരുന്നു, അവളുടെ വസ്തുവകകള്‍ക്കൊപ്പം തകര്‍ന്ന ചീപ്പും ഒരു ചെറിയ സെറാമിക് പാത്രവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതവര്‍ക്ക് വ്യക്തിപരമായ സ്വത്ത് കുറവാണെന്ന് സൂചിപ്പിക്കുന്നു. 2,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരെ അടക്കം ചെയ്തപ്പോള്‍, ശവക്കല്ലറകളില്‍ ഭക്ഷണം അടക്കം ചെയ്യുമായിരുന്നു. കാരണം ഇത് മരണാനന്തര ജീവിതത്തില്‍ ആളുകളെ സഹായിക്കുമെന്ന് വിശ്വസിക്കപ്പെട്ടു. മരണകാരണം സൂചിപ്പിക്കുന്നതിന് യുദ്ധത്തിലെ മുറിവുകളല്ലെന്നും എന്നാല്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Grave of an ancient Scythian warrior couple died of an infection 2,500 years ago

ഗവേഷകര്‍ക്കിടയിലെ ഒരു സിദ്ധാന്തം പ്രകാരം, അവര്‍ ഒരേ സമയം ഒരു അണുബാധയ്ക്ക് വിധേയരാവുകയും അവയെല്ലാം ഒരേസമയ അടക്കം ചെയ്യപ്പെടുകയും ചെയ്തുവെന്നാണ്. പുരാതന ഗ്രീക്ക് ചരിത്രകാരനായ ഹെറോഡൊട്ടസ് സിഥിയന്മാരെയും അവരുടെ യുവതികളെയും കുറിച്ചുള്ള വിശദമായ വിവരണം നല്‍കി. എന്നാല്‍ ഭര്‍ത്താവിനെ സംസ്‌കരിച്ചതിന് ശേഷം യുവതി പോരാളിയെന്ന നിലയില്‍ തന്റെ ജീവന്‍ അവസാനിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ശത്രുക്കളില്‍ മൂന്നുപേരെ കൊന്നൊടുക്കുന്നതുവരെ അവര്‍ കന്യകാത്വം സൂക്ഷിക്കും, പരമ്പരാഗത പുണ്യകര്‍മ്മങ്ങള്‍ നടത്തുന്നതിനുമുമ്പ് അവര്‍ വിവാഹം കഴിക്കുന്നുമില്ല.' എന്നാല്‍ ഇപ്പോഴത്തെ ഈ സംഭവത്തില്‍ ഈ വനിതാ യോദ്ധാവ് ഒരു കുടുംബത്തിന്റെ ഭാഗമാണ് എന്നു തന്നെ കരുതണം.

ഒന്‍പതാം നൂറ്റാണ്ട് മുതല്‍ ബിസി ഒന്നാം നൂറ്റാണ്ടുകള്‍ വരെ യുറേഷ്യയുടെ വിശാലമായ ആധിപത്യം പുലര്‍ത്തിയിരുന്ന കുതിരസവാരി നാടോടികളുടെ ഒരു ക്രൂരമായ സംഘമായിരുന്നു സിഥിയന്മാര്‍. പുറത്തുനിന്നുള്ളവരില്‍, ക്രൂരമായ യോദ്ധാക്കള്‍ എന്ന ഖ്യാതി അവര്‍ക്കുണ്ടായിരുന്നു, കുതിരപ്പുറത്തുനിന്ന് മാരകമായ കൃത്യതയോടെ അമ്പുകള്‍ എറിയാനുള്ള കഴിവില്‍ അവര്‍ പ്രശസ്തരാണ്. ഗ്രീക്ക് ചരിത്രകാരനായ ഹെറോഡൊട്ടസ്, യുദ്ധത്തിനുശേഷം, സിഥിയന്മാര്‍ ഇരകളുടെ തലയോട്ടിയില്‍ നിന്ന് വസ്ത്രങ്ങള്‍ ഉണ്ടാക്കി എന്ന് അവകാശപ്പെട്ടു.

ക്രൂരരായ യോദ്ധാക്കള്‍ ശത്രുക്കളുടെ തലയോട്ടിയില്‍ നിന്ന് പാനപാത്രങ്ങള്‍ ഉണ്ടാക്കി വിജയങ്ങള്‍ ആഘോഷിക്കുകയും അവരുടെ രക്തം കുടിക്കുകയും ചെയ്തിരുന്നുവത്രേ. അവര്‍ നഗരങ്ങളൊന്നും നിര്‍മ്മിച്ചിട്ടില്ല, ഒരു തരത്തിലുള്ള രേഖകളൊന്നും അവശേഷിപ്പിച്ചിട്ടില്ല, അതിനര്‍ത്ഥം അവരുടെ ശവകുടീരങ്ങളില്‍ നിന്ന് വളരെക്കുറച്ചേ അറിവു മാത്രമേ ആധുനികലോകത്തിനു ലഭിക്കുകയുള്ളുവെന്നാണ്. സൈബീരിയയിലെ മഞ്ഞുമൂടിയ മണ്ണ് ചര്‍മ്മത്തെ കേടുകൂടാതെ നന്നായി സംരക്ഷിക്കപ്പെടുന്നുവെന്നതിനാല്‍ ഇത്തരത്തില്‍ ധാരാളം ജഢങ്ങള്‍ ഇനിയും ലഭിച്ചേക്കാം. അത്തരത്തില്‍ വിലപ്പെട്ട അറിവുകള്‍ കൂടുതലായി ലഭിച്ചേക്കാമെന്ന പ്രതീക്ഷയിലാണ് നരവംശശാസ്ത്രജ്ഞര്‍. 
 

Follow Us:
Download App:
  • android
  • ios