നാസയുടെ ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (TESS) എട്ട് വർഷത്തെ നിരീക്ഷണങ്ങൾക്ക് ശേഷം രാത്രി ആകാശത്തിന്‍റെ ഏറ്റവും വിശദമായ ഭൂപടം പുറത്തുവിട്ടു. ട്രാൻസിറ്റ് മെത്തഡ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് 6,000-ത്തിലധികം ഗ്രഹസാധ്യതകളെ ഈ ഭൂപടം അടയാളപ്പെടുത്തുന്നു. 

വാഷിംഗ്‌ടണ്‍: നാസയുടെ ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (TESS) എട്ട് വർഷത്തെ നിരന്തര നിരീക്ഷണങ്ങൾക്ക് ശേഷം രാത്രി ആകാശത്തിന്‍റെ ഏറ്റവും വിശദമായ ഭൂപടങ്ങളിലൊന്ന് പുറത്തുവിട്ടു. 2018 ഏപ്രിൽ മുതൽ 2025 സെപ്റ്റംബർ വരെ ശേഖരിച്ച 96 മേഖലകളിലെ ചിത്രങ്ങൾ കൂട്ടിച്ചേർത്താണ് ഈ വിസ്‌മയകരമായ ദൃശ്യരൂപം തയ്യാറാക്കിയിരിക്കുന്നത്. ഭൂപടത്തിൽ 6,000-ത്തിലധികം വർണബിന്ദുക്കൾ കാണപ്പെടുന്നു. ഇവയിൽ പലതും നക്ഷത്രങ്ങളെ ചുറ്റി സഞ്ചരിക്കുന്ന അറിയപ്പെടുന്നതോ അല്ലെങ്കിൽ സംശയിക്കുന്ന ഗ്രഹങ്ങളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നവയാണ്.

Add Asianetnews as a Preferred SourcegooglePreferred

ആകാശത്തിന്‍റെ കൂടുതല്‍ വിശദമായ ചിത്രം

നാസയുടെ വിശദീകരണമനുസരിച്ച് ട്രാൻസിറ്റ് മെത്തഡ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗ്രഹങ്ങളെ കണ്ടെത്തുന്നത്. ആയിരക്കണക്കിന് നക്ഷത്രങ്ങളുടെ പ്രകാശത്തിൽ ഉണ്ടാകുന്ന അതിസൂക്ഷ്‌മമായ മാറ്റങ്ങൾ നിരീക്ഷിച്ചാണ് ഈ കണ്ടെത്തലുകൾ നടത്തുന്നത്. ഒരു ഗ്രഹം തന്‍റെ നക്ഷത്രത്തിന്‍റെ മുന്നിലൂടെ കടന്നുപോകുമ്പോൾ നക്ഷത്രത്തിന്‍റെ പ്രകാശത്തിൽ ചെറിയ കുറവ് സംഭവിക്കും. ഈ വ്യത്യാസങ്ങളാണ് ഗ്രഹങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നത്.

ടെസ് ഉപഗ്രഹത്തിലെ നാല് വിശാല കാഴ്‌ചപരിധിയുള്ള ക്യാമറകൾ ഓരോ ആകാശമേഖലയും ഏകദേശം ഒരു മാസം വീതം നിരീക്ഷിക്കുന്നു. തുടർന്ന് ഉപഗ്രഹം അടുത്ത മേഖലയിലേക്ക് നീങ്ങും. ഇത്തരത്തിലുള്ള ദീർഘകാല നിരീക്ഷണങ്ങളിലൂടെ ആയിരക്കണക്കിന് ഗ്രഹസമൂഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ നാസയ്ക്ക് സാധിച്ചു. ഇതിനൊപ്പം ഭൂമിക്ക് സമീപമുള്ള ഗ്രഹശകലങ്ങൾ, പുതുതായി രൂപംകൊള്ളുന്ന നക്ഷത്രസമൂഹങ്ങൾ, ദൂരസ്ഥ ഗാലക്‌സികളുടെ കേന്ദ്രങ്ങളിലെ ശക്തമായ പ്രവർത്തനങ്ങൾ തുടങ്ങിയവയും കണ്ടെത്താൻ കഴിഞ്ഞു.

ഇതിനകം സ്ഥിരീകരിച്ചത് 679 എക്സോപ്ലാനറ്റുകൾ

2025 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം ടെസ് ഇതിനകം 679 എക്സോപ്ലാനറ്റുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 5,165 സാധ്യതാ ഗ്രഹങ്ങൾ കൂടുതൽ പരിശോധനയ്ക്കായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ബുധനേക്കാൾ ചെറുതായ ഗ്രഹങ്ങളിൽ നിന്ന് വ്യാഴത്തേക്കാൾ വലുതായ വാതക ഭീമന്മാർ വരെ ഉൾപ്പെടുന്നു. ചില ഗ്രഹങ്ങൾ ഹാബിറ്റബിൾ സോൺ എന്നറിയപ്പെടുന്ന ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള മേഖലകളിലും സ്ഥിതിചെയ്യുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകൾ ടെസ് ശേഖരിച്ച ഡാറ്റയിൽ വ്യാപകമായി പ്രയോഗിക്കപ്പെടുന്നതോടെ ഭാവിയിൽ കൂടുതൽ അതിശയകരമായ കണ്ടെത്തലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News