എങ്ങനെയാണ് ശരീരം ഊഷ്മാവും സ്പർശനവുമെല്ലാം തിരിച്ചറിയുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയതിനാണ് ഇരുവർക്കും പുരസ്കാരം നൽകുന്നതെന്ന് പുരസ്കാര സമിതി അറിയിച്ചു. 

സ്വീഡൻ: ഈ വർഷത്തെ നോബേൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കമായി. വൈദ്യശാസ്ത്ര നോബേലാണ് പതിവ് പോലെ ആദ്യം പ്രഖ്യാപിച്ചത്. ഡേവിഡ് ജൂലിയസിനും (David Julius) ആദം പറ്റപൗറ്റിയനുമാണ് (Ardem Patapoutian ) പുരസ്കാരം. ഊഷ്മാവും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന റിസപ്റ്ററുകളെ പറ്റിയുള്ള പഠനത്തിനാണ് പുരസ്കാരം. 

YouTube video player

ചൂടും, തണുപ്പും, സ്പർശനവും തിരിച്ചറിയാനുള്ള കഴിവിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നമ്മൾ മനസിലാക്കുന്നത്. എങ്ങനെയാണ് ശരീരം ഊഷ്മാവും സ്പർശനവുമെല്ലാം തിരിച്ചറിയുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയതിനാണ് ഇരുവർക്കും പുരസ്കാരം നൽകുന്നതെന്ന് പുരസ്കാര സമിതി അറിയിച്ചു. 

ഭൗതികശാസ്ത്ര നോബേൽ നാളെ വൈകുന്നേരം 3.15നായിരിക്കും പ്രഖ്യാപിക്കു. ഒക്ടോബർ ആറിന് വൈകിട്ട് നാലരയ്ക്കായിരിക്കും രസതന്ത്ര നോബേൽ പ്രഖ്യാപനം. ഒക്ടോബർ ഏഴിന് സാഹിത്യ നോബേലും, ഒക്ടോബർ 8ന് സമാധാന നോബേലും പ്രഖ്യാപിക്കും, ഒക്ടോബർ 11നായിരിക്കും സാമ്പത്തിക ശാസ്ത്ര നോബേൽ പ്രഖ്യാപിക്കുക.

YouTube video player

90കളുടെ അവസാനത്തിലും രണ്ടായിരത്തിൻ്റെ തുടക്കത്തിലുമാണ് ഇരുവരും സ്വതന്ത്ര ഗവേഷണങ്ങളിലൂടെ നാഡീവ്യൂഹത്തിലെ രഹസ്യങ്ങളുടെ ചുരുളഴിച്ചത്.

അമേരിക്കൻ സ്വദേശിയായ ഡേവിഡ് ജൂലിയസ് കാലിഫോർണിയ സർവകലാശാലയിൽ പ്രൊഫസറാണ്. ലെബനണിൽ ജനിച്ച പറ്റപൗറ്റിയനും വർഷങ്ങളായി അമേരിക്കയിലാണ് താമസം, കാലിഫോർണിയയിലെ സ്ക്രിപ്സ് റിസർച്ച് സെൻ്ററിൽ ജോലി ചെയ്യുകയാണ് ഇപ്പോൾ അദ്ദേഹം.