ആക്സിയം 4 വിക്ഷേപണത്തിന്‍റെ സമഗ്ര വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരിലേക്ക് എത്തിക്കും
ഫ്ലോറിഡ: ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ. ഇന്ന് വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്ന ആക്സിയം 4 ദൗത്യം മോശം കാലാവസ്ഥ കാരണം നാളേക്ക് മാറ്റുകയായിരുന്നു. ആക്സിയം 4 ദൗത്യ വിക്ഷേപണം കെന്നഡി സ്പേസ് സെന്‍ററിലെ നിന്ന് ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 5.30ന് നടക്കും. ചരിത്ര ദൗത്യത്തിനായി ഇസ്രൊ ചെയർമാൻ ഡോ. വി നാരായണൻ അടക്കം ഇന്ത്യയിൽ നിന്നുള്ള പ്രത്യേക സംഘം ഫ്ലോറിഡയിലുണ്ട്.
ആക്സിയം സ്പേസ്, നാസയും സ്പേസ് എക്സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആക്സിയം 4 ദൗത്യത്തില്‍ നാസ-ഐഎസ്ആര്‍ഒ സഹകരണത്തിന്‍റെ ഭാഗമായാണ് ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യനുമാവാനാണ് 39-കാരനായ ശുഭാംശു ശുക്ല തയ്യാറെടുക്കുന്നത്. ആക്സിയം 4 വിക്ഷേപണത്തിന്‍റെ തത്സമയ വിവരങ്ങള്‍ നല്‍കാന്‍ നാസ അക്രഡിറ്റേഷൻ ലഭിച്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്ത സംഘം ഡോ. കൃഷ്ണ കിഷോറും ക്യാമറാമാൻ ഷിജോ പൗലോസും ഫ്ലോറിഡയിൽ ഉണ്ട്. വിക്ഷേപണത്തിന്‍റെ സമഗ്ര വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരിലേക്ക് എത്തിക്കും.
രാകേഷ് ശർമ്മയ്ക്ക് ശേഷം ശുഭാംശു ശുക്ല
1984-ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ശുഭാംശുവിന് പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരും ആക്സിയം 4 ക്രൂവിൽ ഉൾപ്പെടുന്നു. ബഹിരാകാശ ദൗത്യങ്ങളില്‍ പരിചയസമ്പന്നയായ പെഗ്ഗിയാണ് ആക്സിയം 4 ദൗത്യം നയിക്കുക.
ഈ ദൗത്യത്തിനായി ആക്സിയം സ്പേസ് ഉപയോഗിക്കുന്നത് സ്പേസ് എക്സിന്‍റെ വിശ്വസ്ത ക്രൂ ഡ്രാഗണ്‍ പേടകമാണ്. ജൂണ്‍ 11-ന് സ്പേസ് എക്സിന്‍റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ആക്സിയം 4 ദൗത്യം വിക്ഷേപിക്കുക. വിക്ഷേപണത്തിനായി ഡ്രാഗണ്‍ ക്യാപ്‌സ്യൂളും ഫാല്‍ക്കണ്‍ 9 റേക്കറ്റും 39എ ലോഞ്ച്‌പാഡില്‍ നേരത്തെതന്നെ എത്തിച്ചിരുന്നു.