ഭൂമിയുടെ പുറംതോടിന് 700 കിലോമീറ്റർ താഴെ, മാന്റിലിനുള്ളിൽ ഉപരിതല സമുദ്രങ്ങളേക്കാൾ വലിയ ഒരു ജലശേഖരം കണ്ടെത്തി. ഈ ജലം ദ്രാവകാവസ്ഥയിലല്ല, മറിച്ച് റിംഗ്‌വുഡൈറ്റ് എന്ന ധാതുവിൽ രാസബന്ധിതമായി കുടുങ്ങിക്കിടക്കുകയാണ്. 

വാഷിങ്ടൺ: ഭൂമിയുടെ മാന്റിലിനുള്ളിൽ, പുറംതോടിനു വളരെ താഴെയായി, ഗണ്യമായ അളവിൽ വെള്ളം സ്ഥിതി ചെയ്യാമെന്ന് തെളിവുകൾ ലഭിച്ചതായി ബ്രൂക്ക്ഹാവൻ നാഷണൽ ലബോറട്ടറി. ഭൂമിയുടെ പുറംതോടിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ താഴെയായിട്ടാണ് സമുദ്രം സ്ഥിതി ചെയ്യുന്നത്. എന്നാൽ, ദ്രാവകാവസ്ഥയിലല്ലെന്നും ധാതുക്കൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നും ബ്രൂക്ക്ഹാവൻ നാഷണൽ ലബോറട്ടറി പറയുന്നു. ഭൗമോപരിതലത്തിലെ മുഴുവന്‍ സമുദ്രങ്ങളേക്കാൾ വലിപ്പമുള്ളതാണ് ഈ സമുദ്രമെന്നും പറയുന്നു. ഉപരിതല ജലാശയങ്ങളിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമാണെങ്കിലും, ജലസംഭരണിയെ സമുദ്രമെന്നാണ് ശാസ്ത്രസംഘം വിശേഷിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, റിംഗ്‌വുഡൈറ്റ് എന്നറിയപ്പെടുന്ന ഉയർന്ന മർദ്ദമുള്ള ധാതുവിലാണ് വെള്ളം നിലനിൽക്കുന്നതെന്നും പറയുന്നു. 

ഒഴുകുന്ന ദ്രാവകമായി നിലനിൽക്കുന്നതിനു പകരം ധാതുക്കളുടെ ക്രിസ്റ്റൽ ഘടനയ്ക്കുള്ളിൽ രാസ ബന്ധിതമായിട്ടാണ് നിലനില്‍ക്കുന്നത്. ലബോറട്ടറി പരീക്ഷണങ്ങൾ റിംഗ്‌വുഡൈറ്റിന് ഗണ്യമായ അളവിൽ വെള്ളം ഉൾക്കൊള്ളാൻ കഴിയുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രൂപപ്പെട്ടതുമുതൽ ഭൂമിയിൽ ജലം നിലനിർത്തിപ്പോന്നുവെന്ന സിദ്ധാന്തത്തെ പിന്തുണക്കുന്നതാണ് പുതിയ കണ്ടെത്തൽ. ധൂമകേതുക്കൾ പോലുള്ള ബാഹ്യ സ്രോതസ്സുകളിൽ നിന്ന് ജലം ലഭിച്ചിരിക്കാമെന്ന സിദ്ധാന്തത്തിന് പകരം, ഭൂമി രൂപപ്പെട്ടതുമുതൽ ജലം ഗ്രഹത്തിന്റെ ഭാഗമായിരുന്നുവെന്ന് പുതിയ കണ്ടെത്തൽ സൂചിപ്പിക്കുന്നു.

അഗ്നിപർവ്വത പ്രവർത്തനങ്ങൾ കാരണം ആന്തരിക ജലം കാലക്രമേണ ഉപരിതലത്തിലേക്ക് നീങ്ങിയിട്ടുണ്ടാകാമെന്നും സമുദ്രങ്ങളിലെ ജലത്തിന്റെ അളവ് കാലക്രമേണ സ്ഥിരമായി തുടരുന്നു എന്ന നിരീക്ഷണങ്ങളുമായി ഈ സിദ്ധാന്തം പൊരുത്തപ്പെടുന്നു. 700 കിലോമീറ്ററിനടുത്തുള്ള ആഴങ്ങളിലേക്ക് നേരിട്ട് പര്യവേക്ഷണം ചെയ്യുന്നത് നിലവിലുള്ള സാങ്കേതിക കഴിവുകൾക്ക് അപ്പുറമാണ്. തൽഫലമായി, ശാസ്ത്രജ്ഞർ പരോക്ഷ രീതികളെ ആശ്രയിച്ചാണ് സമുദ്രമുണ്ടെന്ന് കണ്ടെത്തിയത്. ചില പ്രദേശങ്ങളിൽ, ഭൂകമ്പ തരംഗങ്ങൾ മന്ദഗതിയിലാകുന്നതായി നിരീക്ഷിക്കപ്പെട്ടിരുന്നു. ഇത് പലപ്പോഴും ധാതുക്കൾക്കുള്ളിലെ ജലത്തിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിപുലമായ സീസ്മോമീറ്റർ ശൃംഖലകളിലൂടെ ശേഖരിച്ച നിരീക്ഷണങ്ങൾ മാന്റിലിലെ വെള്ളത്തിന് പ്രാഥമിക നൽകി.