ഭൂമിയുടെ അകക്കാമ്പ് ഭാഗത്തെ ഊഷ്മാവ് 5000 ഡിഗ്രി സെല്‍ഷ്യസാണ്. ഭൂമിയുടെ ആകെ വലുപ്പത്തിന്റെ ഒരു ശതമാനം മാത്രമേ ഈ ഭാഗം വരികയുള്ളൂ.

ന്യൂയോര്‍ക്ക്: ഭൂമിയുടെ നാലാമത്തെ പാളിയായ അകക്കാമ്പിനുള്ളിലാണ് പുതിയൊരു ഭാഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം. ഇതുവരെയുള്ള വിവരം അനുനസരിച്ച് ഭൂമിയെ ഭൂവല്‍ക്കം, മാന്റില്‍, പുറക്കാമ്പ്, അകക്കാമ്പ് എന്നിങ്ങനെ നാലാക്കിയാണ് തിരിച്ചിരുന്നത്. ഇതിലാണ് മാറ്റം വരുന്നത്. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഭൗമശാസ്ത്രജ്ഞയായ ജോവാന്‍ സ്‌റ്റെഫാന്‍സനും സംഘവുമാണ് ഇത്തരം ഒരു കണ്ടെത്തലിന് പിന്നില്‍. ജിയോഫിസിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോഗ്രഫി പാഠപുസ്തകങ്ങളില്‍ തന്നെ മാറ്റം വരുത്തേണ്ടിവരുന്നതാണ് പുതിയ കണ്ടെത്തല്‍ എന്ന് പറയാം.

നാം ജീവിക്കുന്ന ഭൂവല്‍ക്കം എന്ന ആദ്യ പാളി തന്നെ ഏതാണ്ട് 40 കിലോമീറ്റര്‍ വരെ ആഴത്തിലാണ് ഉള്ളത്. അതിനും താഴെയുള്ള ഭൂമിയുടെ വ്യാപ്തത്തിന്റെ 84 ശതമാനം വരുന്ന മാന്റില്‍ ഉള്ളത്. ഇതിന് 2,900 കിലോമീറ്ററാണ് കനം.അതിനും താഴെയാണ് 2,900 കിലോമീറ്റര്‍ മുതല്‍ 5,150 കിലോമീറ്റര്‍ വരെ പുറകമ്പും, അകകമ്പും. 

ഭൂമിയുടെ അകക്കാമ്പ് ഭാഗത്തെ ഊഷ്മാവ് 5000 ഡിഗ്രി സെല്‍ഷ്യസാണ്. ഭൂമിയുടെ ആകെ വലുപ്പത്തിന്റെ ഒരു ശതമാനം മാത്രമേ ഈ ഭാഗം വരികയുള്ളൂ. ഈ അകക്കാമ്പിന് രണ്ട് ഭാഗങ്ങളുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ അകക്കാമ്പിലൂടെ ഭൂകമ്പ തരംഗങ്ങള്‍ സഞ്ചരിക്കുന്നതിന്റെ ആയിരക്കണക്കിന് രേഖകളാണ് ഇവര്‍ പഠന വിധേയമാക്കിയത്. 

ഇന്റര്‍നാഷണല്‍ സീസ്‌മോളജിക്കല്‍ സെന്ററില്‍ നിന്നുള്ള വിവരങ്ങളാണ് പഠനത്തിനായി ഗവേഷണ സംഘം ഉപയോഗിച്ചത്. ഭൂമിയുടെ അകക്കാമ്പിലൂടെ സഞ്ചരിക്കുന്ന ഭൂകമ്പ തരംഗങ്ങള്‍ വ്യത്യസ്തമായ അളവില്‍ വളയുന്നുവെന്നാണ് ഇവര്‍ കണ്ടെത്തിയത്. അകക്കാമ്പിലെ ഇരുമ്പിന്റെ ഘടനയിലുള്ള വ്യത്യാസമാണ് ഈ ഭൂകമ്പതരംഗങ്ങളുടെ വ്യതിചലനത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. 

ഭൂമിയുടെ ചരിത്രത്തില്‍ വ്യത്യസ്ത കൂളിങ് ഇവന്റ്‌സ് സംഭവിച്ചിട്ടുണ്ടെന്നാണ് ഇതില്‍ നിന്നും ഗവേഷകര്‍ അനുമാനിക്കുന്നത്. നേരത്തെ ഭൂമിയുടെ ഉള്‍ക്കാമ്പിനെക്കുറിച്ചുള്ള പല പഠനങ്ങളിലും സ്ഥിരതയില്ലാത്ത ഫലങ്ങള്‍ ലഭിച്ചതിന് പിന്നില്‍ ഇതാകാം കാരണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

അകക്കാമ്പിനുള്ളിലെ ഈ പുതിയ ഭാഗത്തെക്കുറിച്ചുള്ള തിരിച്ചറിവ് ഭൂമിയുടെ പിറവിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.