അടുത്ത് കൂടി കടന്ന് പോവുമെങ്കിലും ഇത് ഭൂമിയില്‍ ഇടിക്കാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇതിന്‍റെ ഭ്രമണപഥം ഭൂമിക്ക് അപകടമുള്ള വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സ്റ്റേഡിയത്തിന്‍റെ വലുപ്പമുള്ള ഛിന്നഗ്രഹം ജൂലൈ 24 ന് ഭൂമിയുടെ സമീപമെത്തുമെന്ന് നാസ. വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന ഈ ഛിന്ന ഗ്രഹത്തിന് 2008 ഗോ 20 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഓരോ സെക്കന്ഡിലും 8 കിലോമീറ്റര്‍ ദൂരമാണ് ഈ ഛിന്നഗ്രഹം പിന്നിടുന്നത്. ഇത്രയും വേഗത്തില്‍ വരുന്നതിനാല്‍ എതിര്‍ ദിശയില്‍ വരുന്ന എന്തിനേയും തകര്‍ത്ത് തരിപ്പണമാക്കിയാണ് ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരമെന്നാണ് നാസ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായി നാസയുടെ നിരീക്ഷണത്തിലാണ് ഈ ഛിന്നഗ്രഹമുള്ളതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത് കൂടി കടന്ന് പോവുമെങ്കിലും ഇത് ഭൂമിയില്‍ ഇടിക്കാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇതിന്‍റെ ഭ്രമണപഥം ഭൂമിക്ക് അപകടമുള്ള വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ജൂണില്‍ ഈഫല്‍ ടവറിന്‍റെ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോയിരുന്നു. അപകടകരമാകാന്‍ സാധ്യതയുള്ള വിഭാഗത്തിലായിരുന്നു ഈ ഛിന്നഗ്രഹത്തെ ഉള്‍പ്പെടുത്തിയിരുന്നത്, ഭൂമിയില്‍ നിന്നും 4.6 ദശലക്ഷം കിലോമീറ്ററില്‍ കുറവ് ദൂരത്ത് കൂടി കടന്നുപോകുന്നവയെ ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. സാധാരണ ഗതിയില്‍ ഇവയുടെ സഞ്ചാരപാത വേറെയാണെങ്കിലും ചില സമയങ്ങളില്‍ ഭുമിയുടെ ആകര്‍ഷണ ബലം ഇവയുടെ സഞ്ചാരപാഥ മാറുവാന്‍ കാരണമാകാറുണ്ടെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 

ഭൂമിക്കെതിരെ വരുന്ന ഛിന്നഗ്രഹത്തെ തകര്‍ക്കാന്‍ ചൈന, ബ്രഹ്മാണ്ട സന്നാഹം ഇങ്ങനെ

അതേസമയം ഭൂമിയിലേക്ക് അടുത്ത അറുപതു വര്‍ഷത്തിനുള്ളില്‍ എത്തിച്ചേരുമെന്നു കരുതുന്ന ഛിന്നഗ്രഹത്തെ തകര്‍ക്കാന്‍ ഇപ്പോള്‍ ഇരുപതിലധികം റോക്കറ്റുകളാണ് ചൈന വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ്. 2175 നും 2199 നും ഇടയില്‍ ഭൂമിയുടെ ഭ്രമണപഥത്തിന്റെ 4.6 ദശലക്ഷം മൈല്‍ (7.5 ദശലക്ഷം കിലോമീറ്റര്‍) ചുറ്റളവില്‍ സഞ്ചരിക്കുമെന്നു കരുതുന്ന 85.5 ദശലക്ഷം ടണ്‍ (77.5 ദശലക്ഷം മെട്രിക് ടണ്‍) ബഹിരാകാശ പാറയായ ബെനു എന്ന ഛിന്നഗ്രഹമാണ് ഇവരുടെ ലക്ഷ്യം. ബെന്നുവിന്റെ ആക്രമണ സാധ്യതയെക്കുറിച്ച് ഇപ്പോള്‍ വ്യക്തമായി പറയാന്‍ കഴിയില്ലെങ്കിലും ഇത് ഭീഷണി തന്നെയാണ്. ഈ ഛിന്നഗ്രഹം അമേരിക്കയിലെ എമ്പയര്‍ സ്‌റ്റേറ്റ് കെട്ടിടത്തിന്റെ ഉയരം പോലെ വീതിയുള്ളതാണ്, അതായത് ഭൂമിയുമായി കൂട്ടിമുട്ടിയാല്‍ വലിയ ദുരന്തമായിരിക്കും ഫലമെന്നാണ് നിരീക്ഷണം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona