Asianet News MalayalamAsianet News Malayalam

ഉക്രൈന്‍ വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് കൈമാറില്ലെന്ന് ഇറാന്‍; ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നു.!

അതേസമയം, ഇറാനിലെ ഉക്രൈന്‍റെ എംബസി എൻജിൻ തകരാറിനെക്കുറിച്ചുള്ള പരാമർശമങ്ങളെല്ലാം പിൻവലിച്ചതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 

Ukrainian plane carrying 176 people crashed in iran mystery
Author
Tehran, First Published Jan 9, 2020, 10:14 AM IST

ടെഹ്റാന്‍: ഇറാനില്‍ തകര്‍ന്ന് വീണ ഉക്രൈന്‍ വിമാനത്തിലെ 180 യാത്രക്കാരും മരിച്ചെന്ന് റിപ്പോര്‍ട്ട്. ഇറാനില്‍ നിന്ന് ഉക്രൈനിലേക്ക് പറക്കവേയാണ് വിമാനമാണ് ഇറാന്‍ തലസ്ഥാനമായ തെഹ്റാനിലെ ഇമാം ഖൊമാനി വിമാനതാവളത്തിന് സമീപം ബുധനാഴ്ച രാവിലെ തകര്‍ന്ന് വീണത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്ന് വീണതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തവളത്തിന് സമീപത്ത് തന്നെയായിരുന്നു ദുരന്തമുണ്ടായതെന്ന് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യ്തു. 

ഇറാന്‍റെ ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ ആശങ്കയും ഭീതിയും കനപ്പെട്ട് നില്‍ക്കുന്നതിനിടെയാണ് ഉക്രൈന്‍ യാത്രാവിമാനം ഇറാനില്‍ തകര്‍ന്ന് വീണെന്ന ദുരന്തവാര്‍ത്തയും പുറത്തു വരുന്നത്. എന്നാല്‍ ഇപ്പോള്‍ വിമാനത്തിന്‍റെ ബ്ലാക് ബോക്സ് കൈമാറില്ലെന്ന നിലപാടിലാണ് ഇറാന്‍. 180 പേരുമായി ഉക്രൈനിയൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനം പി.എസ് 752 ബുധനാഴ്ച രാവിലെ പറക്കാന്‍ നിന്നത്. ബോയിംഗ് 737-800 എന്ന വിമാനം ഇറാനിയൻ തലസ്ഥാനത്തിന് 60 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് പരണ്ടിന് സമീപത്തെ കൃഷിയിടത്തിലാണ് തകര്‍ന്ന് വീണത്.

ഇപ്പോള്‍ തകര്‍ന്ന വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് അമേരിക്കൻ കമ്പനിയായ ബോയിങ്ങിന് നൽകില്ലെന്നാണ് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. വിമാന നിർമാതാവ് ബോയിങ്ങിന് ബ്ലാക്ക് ബോക്സ് നൽകില്ലെന്ന് ടെഹ്‌റാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ തലവനാണ് പറഞ്ഞത്. അപകടത്തിന്‍റെ കാരണം വിശകലനം ചെയ്യുന്നതിനായി ഇറാൻ ഏത് രാജ്യത്തേക്ക് ബോക്സ് അയയ്ക്കുമെന്ന് വ്യക്തമല്ലെന്നും അലി അബെദ്സാദെ പറഞ്ഞു. ഇറാൻ വാർത്താ ഏജൻസിയായ മെഹറും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ഇറാനിലെ ഉക്രൈന്‍റെ എംബസി എൻജിൻ തകരാറിനെക്കുറിച്ചുള്ള പരാമർശമങ്ങളെല്ലാം പിൻവലിച്ചതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. തകരാറിനുള്ള കാരണം കണ്ടെത്തണമെന്ന് ഉക്രൈന്‍ പ്രധാനമന്ത്രി ഒലെക്‌സി ഹോഞ്ചാരുക് ആവശ്യപ്പെട്ടിട്ടുണ്ട് നാളെ മുതൽ ഇറാനിയൻ വ്യോമാതിർത്തി വഴി വിമാന സർവീസുകൾ നിരോധിച്ചതായും ഹോഞ്ചരുക് അറിയിച്ചു. 

അതേ സമയം ഇറാന്‍റെ മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നത് എന്ന് ജോര്‍ദാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നുണ്ട്. എന്നാല്‍ നിരന്തരം ഇറാന്‍ വിരുദ്ധ വാര്‍ത്തകള്‍ പുറത്തുവിടുന്ന ഏജന്‍സിയാണ് ഇതെന്നാണ് ഇറാന്‍ മാധ്യമങ്ങളിലെ പ്രതികരണം. എന്തായാലും വിശദമായ അന്വേഷണം നടത്തണം എന്നാണ് ഉക്രൈന്‍റെ അഭിപ്രായം.

അതേ സമയം തുടര്‍ച്ചയായ അപകടങ്ങളാല്‍ ബോയിംഗ് കമ്പനിക്കും വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഉണ്ടായ എല്ലാ വലിയ വിമാന അപകടങ്ങളിലും പെട്ടത് ബോയിംഗ് വിമാനങ്ങളാണ്. അടുത്തിടെ ബോയിംഗ് വിമാന നിര്‍മാണക്കമ്പനി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 737 മാക്സ് ജെറ്റ്‌ലൈനറിന്‍റെ ഉത്പാദനം ജനുവരിയിൽ നിർത്തിവയ്ക്കുമെന്ന് അറിയിച്ചു. 20 വർഷത്തിനിടയിലെ ഏറ്റവും വലിയ അസംബ്ലി-ലൈൻ നിർത്തലാക്കല്‍ പ്രഖ്യാപനമാണ് ബോയിംഗ് നടത്തിയിരിക്കുന്നത്. രണ്ട് വിമാന ദുരന്തങ്ങളാണ് ബോയിംഗിനെ ഈ നിര്‍ണായക തീരുമാനത്തിലേക്ക് നയിച്ചത്. ജനുവരിക്ക് ശേഷം നിര്‍മാണം തുടരുമോ എന്ന കാര്യത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. 

2019 മാര്‍ച്ച് മുതല്‍ ബോയിംഗ് 737 മാക്സ് വ്യോമയാന രംഗത്ത് നിന്ന് പിന്‍വലിച്ചിരുന്നു. എത്യോപ്യ, ഇന്തോനേഷ്യ എന്നിവടങ്ങളിലുണ്ടായ രണ്ട് വിമാന അപകടങ്ങളിലായി 346 പേര്‍ മരണമടഞ്ഞതിനെ തുടര്‍ന്നാണ് 737 നെ വിലക്കിയത്. അഞ്ച് മാസം, വിമാന നിർമ്മാതാവിന് ഇതുവരെ 9 ബില്യൺ ഡോളറിലധികം നഷ്ടം ഉണ്ടായി എന്നാണ് കണക്ക്.

Follow Us:
Download App:
  • android
  • ios