മരണമില്ലാത്ത ബാറ്ററികളോ? ഡയമണ്ട് ബാറ്ററികള്‍ ആരോഗ്യ ഉപകരണങ്ങള്‍ മുതല്‍ ബഹിരാകാശ പേടകങ്ങളില്‍ വരെ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നേക്കും 

ബ്രിസ്റ്റോള്‍: ആയിരക്കണക്കിന് വര്‍ഷം ആയുസുള്ള കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി കണ്ടുപിടിച്ച് ഗവേഷകര്‍. യുകെ അറ്റോമിക് എനര്‍ജി അതോറിറ്റിയും യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളുമാണ് ചരിത്രപരമായ ഈ കണ്ടെത്തലിന് പിന്നില്‍. മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍ ബഹിരാകാശ പേടകങ്ങളില്‍ വരെ കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററിയുടെ മൈക്രോ-പവര്‍ ടെക്നോളജി ഉപയോഗിക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ടോം സ്കോട്ട് വ്യക്തമാക്കി.

ലോകത്തെ ആദ്യ കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി നിര്‍മിച്ചിരിക്കുകയാണ് യുകെ അറ്റോമിക് എനര്‍ജി അതോറിറ്റിയിലെയും യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളിലെയും ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും. ഉപകരണങ്ങള്‍ക്ക് ആയിരക്കണക്കിന് വര്‍ഷം ആയുസ് നല്‍കാന്‍ കെല്‍പുള്ള ബാറ്ററി സംവിധാനമാണിത് എന്ന് ഗവേഷകര്‍ പറയുന്നു. ദീര്‍ഘകാല ആയുസ് വേണ്ട ഉപകരണങ്ങള്‍ക്ക് ഇത് ഭാവിയില്‍ ഉപയോഗിക്കാം. മെഡിക്കല്‍ രംഗത്താണ് കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി ആദ്യം ചരിത്രം സൃഷ്ടിക്കാന്‍ പോകുന്നത് എന്ന് കരുതുന്നു. ഒക്യുലാര്‍ ഇംപ്ലാന്‍ഡുകള്‍, ഹിയറിംഗ് എയ്‌ഡുകള്‍, പേസ്‌മേക്കറുകള്‍ തുടങ്ങി റീപ്ലേസ്‌മെന്‍റ് വളരെ കുറച്ച് ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങളില്‍ ഇത്തരം ബാറ്ററികള്‍ ഭാവിയില്‍ പ്രത്യക്ഷ്യപ്പെട്ടേക്കാം. 

Read more: 1371 സെൽഷ്യസ് ചൂടും പ്രശ്‌നമല്ല, സൂര്യനെ തൊട്ടുരുമ്മി പായും; ഡിസംബര്‍ 24ന് സോളാര്‍ പ്രോബ് ചരിത്രമെഴുതും

ഭൂമിയില്‍ മാത്രമല്ല, ബഹിരാകാശ പര്യവേഷണ രംഗത്തും ഡയമണ്ട് ബാറ്ററി ഗുണപരമാകും എന്നാണ് ഗവേഷകരുടെ അനുമാനം. ബാറ്ററികള്‍ മാറ്റി സ്ഥാപിക്കുക സാധ്യമല്ലാത്ത ബഹിരാകാശ പേടകങ്ങളില്‍ കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി തിളങ്ങിയേക്കും. സാറ്റ്‌ലൈറ്റുകള്‍ ഉള്‍പ്പടെയുള്ളവയുടെ ആയുസ് കൂട്ടാന്‍ ഈ ബാറ്ററിക്കാകും എന്നാണ് നിലവിലെ പ്രതീക്ഷ. 

കൂടുതല്‍ ഗവേഷണവും വ്യാവസായിക പരീക്ഷണവും കഴിഞ്ഞാവും ഈ ബാറ്ററികള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരിക. 5,700 വര്‍ഷം അര്‍ധായുസുള്ള റേഡിയോആക്ടീവ് കാര്‍ബണ്‍-14ന്‍റെ ക്ഷയം ഉപയോഗിച്ചാണ് കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി പ്രവര്‍ത്തിക്കുന്നത്. ഡയമണ്ട് ബാറ്ററികള്‍ കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവുമാണ് എന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. 

Read more: ഫോസിലുകള്‍ തെളിവായി, മഹാഗര്‍ത്തങ്ങളിലെ രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു; ഛിന്നഗ്രഹ പതനങ്ങളെ കുറിച്ച് പുതിയ പഠനം