പുതിയ ചിത്രം 'സീതാരേ സമീൻ പർ' റിലീസിന് മുന്നോടിയായി ആമിറിനെതിരെ ഓൺലൈനിൽ ബഹിഷ്‌കരണ ആഹ്വാനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഈ നീക്കം.
ദില്ലി: ആമിർ ഖാൻ പ്രൊഡക്ഷൻസ് തങ്ങളുടെ എല്ലാ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഡിസ്‌പ്ലേ ചിത്രം അപ്‌ഡേറ്റ് ചെയ്‌തു. മുമ്പ് ആമിര്‍ പ്രൊഡക്ഷന്‍റെ ലോഗോയാണ് ഡിസ്‌പ്ലേ ചിത്രമായിരുന്നതെങ്കില്‍ പ്രൊഡക്ഷൻ ഹൗസ് ഇപ്പോൾ ഫേസ്ബുക്ക്, എക്‌സ് , ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യൻ ദേശീയ പതാകയാണ് ഡിസ്‌പ്ലേ ചിത്രമാക്കിയിരിക്കുന്നത്.
സീതാരേ സമീൻ പർ എന്ന ആമിറിന്‍റെ പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ആമിർ ഖാനെതിരെ ഓൺലൈനില്‍ ബഹിഷ്‌കരണ ആഹ്വാനങ്ങൾ വന്നതിന് പിന്നാലെയാണ് പുതിയ ഡിസ്പ്ലേ ഇമേജ് ഇട്ടിരിക്കുന്നത്.
രണ്ട് പ്രധാന കാരണങ്ങളാൽ ആമിർ ഖാനെതിരെ ബഹിഷ്കരണ അഹ്വാനം ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഉയര്‍ത്താന്‍ കാരണമായത്. പാകിസ്ഥാനിലും, പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ ഭീകര ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് ഇന്ത്യൻ സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരിനോടുള്ള നടന്റെ വൈകിയ പ്രതികരണം, ഇപ്പോൾ വീണ്ടും വൈറലായ അദ്ദേഹത്തിന്‍റെ പഴയ തുർക്കി സന്ദർശനത്തിൽ നിന്നുള്ള ഒരു വീഡിയോ.
ഡിസ്‌പ്ലേ ചിത്രം മാറ്റിയതിന് തൊട്ടുപിന്നാലെ, അതിന്റെ ഒരു സ്‌ക്രീൻഷോട്ട് റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്യപ്പെട്ടു. ഡാമേജ് കണ്‍ട്രോളാണ് ഇതെന്നാണ് ഒരു ഉപയോക്താവ് ഇതിനെക്കുറിച്ച് എഴുതിയത്.
സമീപ ദിവസങ്ങളില്‍ നടന്ന ഇന്ത്യ പാക് സംഘര്‍ഷാവസ്ഥയില്‍ തുർക്കി പാകിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് പലരും തുർക്കിയെ ബഹിഷ്കരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് ഒരു വിഭാഗം ആമിറിന്‍റെ തുര്‍ക്കി ബന്ധം ചൂണ്ടി കാണിക്കുന്നത്.
അതേ സമയം ഇതില്‍ നേരിട്ട് വിശദീകരണം നല്‍കിയില്ലെങ്കിലും ലാല്‍ സിംഗ് ഛദ്ദ സിനിമ ഷൂട്ടിംഗ് വേളയിലാണ് തുര്‍ക്കി പ്രഥമവനിതയെ കണ്ടത് എന്നാണ് ആമിറുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. അതായത് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത്.
തുര്‍ക്കി ടൂറിസം ബഹിഷ്കരിച്ചത് പോലെ തുര്‍ക്കിയില്‍ പോയ ആമിറിന്‍റെ പടവും ബഹിഷ്കരിക്കണം എന്നാണ് ചിലര്‍ പറയുന്നത്. സീതാരേ സമീന്‍ പര്‍ തുര്‍ക്കിയില്‍ റിലീസ് ചെയ്യു എന്നാണ് ഒരു കമന്‍റ് വന്നത്.
അതേ സമയം ജൂൺ 20 ന് തിയേറ്ററുകളിൽ ഈ ചിത്രം റിലീസ് ചെയ്യും. ആമിറിനൊപ്പം ജെനീലിയ ഡിസൂസയും ചിത്രത്തിൽ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ആമിർ ഖാൻ പ്രൊഡക്ഷൻസ് സീതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെ അവതരിപ്പിക്കും. ആര്‍എസ് പ്രസന്നയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


