2025 അവസാനിക്കാന്‍ ഒരുങ്ങുമ്പോള്‍ നടന്‍ ആന്റണി വർഗീസ് പെപ്പെയുടെ പോസ്റ്റ് വൈറല്‍. വർഷത്തിന്റെ മുക്കാൽ ഭാഗവും ആശുപത്രികൾക്കും വേദനകൾക്കും ഇടയിലായിരുന്നുവെന്നാണ് ആന്റണി പറയുന്നത്.
2025 വർഷം അവാസിനിക്കാൻ പോവുകയാണ്. ലോകമൊമ്പാടുമുള്ള ജനങ്ങള്‍ പുതുവർഷത്തെ വരവേൽക്കാനുള്ള ആവേശത്തിലും ആഘോഷങ്ങളിലുമൊക്കെയാണ്. പലരും ഈ വർഷം തങ്ങളുടെ ജീവിതത്തിലുണ്ടായ സംഭവങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധനേടുകയാണ് നടന്‍ ആന്റണി വർഗീസ് പെപ്പെയുടെ പോസ്റ്റ്. വർഷത്തിന്റെ മുക്കാൽ ഭാഗവും ആശുപത്രികൾക്കും വേദനകൾക്കും ഇടയിലായിരുന്നുവെന്നാണ് ആന്റണി പറയുന്നത്.
ആന്റണി വർഗീസിന്റെ വാക്കുകൾ ചുവടെ
ജിമ്മിലെ പരിക്ക്, ഷൂട്ടിനിടയിലെ അപകടം..അങ്ങനെ വർഷത്തിന്റെ മുക്കാൽ ഭാഗവും ആശുപത്രികൾക്കും വേദനകൾക്കും ഇടയിലായിരുന്നു. അങ്ങനെ പോകുമ്പോൾ ആണ് 15 നവംബർ 2025, വാഗമണിൽ വെച്ച് ഒരു ആക്സിഡന്റ് കൂടെ ബോണസ് ആയി അടിച്ചു കിട്ടിയത്. അത്യാവശ്യം തരക്കേടില്ലാത്ത പരിക്കോടു കൂടി വണ്ടിയിൽ ഉണ്ടായിരുന്ന ഞങ്ങൾ 3 പേരും രക്ഷപെട്ടു.
എന്റെ പ്രിയപ്പെട്ട ആദ്യത്തെ വണ്ടി 'ടോട്ടൽ ലോസ്' ആയി മാറി. പക്ഷെ തകർന്നുപോയ ആ വണ്ടി ഞങ്ങളുടെ മൂന്ന് പേരുടെയും ജീവൻ കാത്തു. വണ്ടിയുടെ നമ്പർ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. എന്റെ ആ വിശ്വാസം തെറ്റിയില്ലെന്ന് എനിക്ക് ബോധ്യമായി. വണ്ടി പോണേൽ പോട്ടെ...ജീവനോടെ ഉണ്ടല്ലോ, അത് മതി. ഒരു വശത്ത്, എൻ്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ വർഷമായിരുന്നു. എന്നാൽ 2025ൽ എനിക്കും ചില നല്ല കാര്യങ്ങൾ സംഭവിച്ചു. ഞാൻ എപ്പോഴും സ്വപ്നം കണ്ട ഭാവിയിലേക്ക് ചുവടുവച്ചു.
അപ്പൊ എല്ലാം പറഞ്ഞപോലെ.. പുതിയ പരിപാടികളുടെ ആവേശവുമായി 2026ലേക്ക് കടക്കുന്നു. മുറിപ്പാടുകളുണ്ട്, പക്ഷെ മനസ്സ് തകർന്നിട്ടില്ല. പുതിയൊരു തുടക്കത്തിനായി.



