എന്നോട് പറഞ്ഞ സിനിമ അതല്ലായിരുന്നുവെന്നും മാധവ് സുരേഷ്. 

നിലവിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി മാറുന്നൊരു സിനിമയുണ്ട്. കുമ്മാട്ടിക്കളി. മാധവ് സുരേഷ് ആദ്യമായി അഭിനയിച്ച സിനിമയാണിത്. വലിയ തോതിലുള്ള ട്രോളുകളാണ് മാധവിനും സിനിമയ്ക്കും എതിരെ വരുന്നത്. ഈ സാഹചര്യത്തിൽ ഇവയോട് പ്രതികരിച്ചിരിക്കുകയാണ് മാധവ്. തനിക്ക് സിനിമാഭിനയം പറ്റില്ലെന്ന് ബോധ്യപ്പെട്ടാൽ പണി നിർത്തി പോകുമെന്നും അതുവരെ ഇവിടെ തന്നെ കാണുമെന്നും മാധവ് പറഞ്ഞു.

"കുമ്മാട്ടിക്കളിയിൽ ഞാൻ നന്നായി പെർഫോം ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. അത് നല്ലൊരു ക്യാൻവാസും അല്ലായിരുന്നു. അതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകൾ കേൾക്കുന്നത് ഞാൻ മാത്രമാണ്. നീ നിർത്തിയിട്ട് പോ പണി, നിനക്ക് ഇത് പറ്റത്തില്ല എന്നൊക്കെ. എനിക്ക് അത് പറ്റില്ലെന്ന് ബോധ്യപ്പെടുമ്പോൾ ഞാൻ പൊയ്ക്കോളാം. അങ്ങനെ അല്ലെങ്കിൽ ഞാൻ ഇവിടെ തന്നെ കാണും", എന്നാണ് മാധവ് പറഞ്ഞത്. കാൻ ചാനൽ മീഡിയയോട് ആയിരുന്നു മാധവിന്റെ പ്രതികരണം.

"കുമ്മാട്ടിക്കളി വേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഞാനത് ചെയ്ത് പോയി. അത് മാറ്റാനും പറ്റില്ല. അന്ന് ഞാൻ ഒന്നുകൂടി ആലോചിച്ചാൽ മതിയായിരുന്നു. യഥാര്‍ത്ഥത്തില്‍ എനിക്ക് മുന്നില്‍ അവതരിപ്പിച്ച സിനിമ അതല്ലായിരുന്നു. എനിക്ക് മാത്രമല്ല അങ്ങനെ സംഭവിച്ചിട്ടുള്ളത്. എല്ലാ താരങ്ങൾക്കും എല്ലാ കാലത്തും അത് സംഭവിച്ചിട്ടുണ്ട്. സ്ക്രിപ്റ്റ് പറയുമ്പോൾ ഒന്നായിരിക്കും. ചിത്രീകരണ വേളയിൽ വേറൊന്നായിരിക്കും. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് എടുത്ത സിനിമയാണ്. ആ സിനിമ ആളുകൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊടുത്ത് കാണാൻ വരുന്നു. പൈസ തന്നവന് അത് തിരികെ നൽകാനുള്ള ബാധ്യത നമുക്കുണ്ട്. കാണാൻ വരുന്നവർക്ക് നല്ല കലാമൂല്യമുള്ള സിനിമ കൊടുക്കണം. അത് കുമ്മാട്ടിക്കളിയിൽ നടന്നിട്ടില്ല. അത് ഞാൻ അം​ഗീകരിക്കുന്നു. പക്ഷേ നിരാശയില്ല. കുമ്മാട്ടിക്കളിയിലൂടെ ഒത്തിരി പഠിക്കാൻ പറ്റിയിട്ടുണ്ട്", എന്നും മാധവ് സുരേഷ് കൂട്ടിച്ചേർത്തു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്