28 വർഷം പഴക്കമുള്ള ആ ഡയറി താൻ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും രമേഷ് പിഷാരടി പറയുന്നു.

ലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. മിമിക്രിയിലൂടെയാണ് ബി​ഗ് സ്ക്രീനിൽ എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം കണ്ടെത്താൻ പിഷാരടിക്ക് സാധിച്ചിട്ടുണ്ട്. അഭിനേതാവ് മാത്രമല്ല, സംവിധായകനും ​ഗായകനും കൂടിയാണ് രമേശ് പിഷാരടി. ഇപ്പോഴിതാ ചെറുപ്പക്കാലത്ത് ബാബു ആന്റണിയുടെ കടുത്ത ആരാധകൻ ആയിരുന്നു താനെന്ന് പറയുകയാണ് രമേഷ് പിഷാരടി. ബാബു ആന്റണിയ്ക്ക് ഒപ്പമുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് പിഷാരടി ഇക്കാര്യം പറഞ്ഞത്. 

പണ്ട് മുതൽ ഡയറി എഴുതുന്ന ശീലമുണ്ടായിരുന്ന താൻ, ഡയറി മറ്റാരും വായിക്കാതിരിക്കാൻ ബാബു ആന്റണിയുടെ ഫോട്ടോ കവറിൽ ഒട്ടിച്ചു വച്ചിരുന്നുവെന്നും. ഇത് ആരെങ്കിലും എടുത്താൽ ബാബു ആന്റണി വന്ന് ഇടിക്കും എന്ന് എഴുതി വച്ചിരുന്നെന്നും പിഷാരടി പറയുന്നു. 28 വർഷം പഴക്കമുള്ള ആ ഡയറി താൻ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും രമേഷ് പിഷാരടി പറയുന്നു.

"28 വർഷം പഴക്കമുള്ള ഡയറി. പലതും കഥകൾ മാത്രമല്ല അനുഭവങ്ങൾ തന്നെ ആണ്.. ചില സാഹചര്യങ്ങളിൽ അതിനു മധുരം കൂടും..അങ്ങനെ ഒരു മധുരം പങ്ക് വയ്ക്കുന്നു", എന്നാണ് വീഡിയോയ്ക്ക് പിഷാരടി നൽകിയ ക്യാപ്ഷൻ. 

രമേഷ് പിഷാരടിയുടെ വാക്കുകൾ

1995 കാലഘട്ടത്തിൽ ബാബു ആന്റണി ചേട്ടൻ വർഷത്തിൽ 8, 9 സിനിമകളൊക്കെ അഭിനയിച്ചിരുന്നു. അന്ന് ഞാൻ അദ്ദേഹത്തിന്റെ കൊടും ഫാൻ ആണ്. അദ്ദേഹത്തെ പോലെ മുടി വളർത്തണമെന്നുണ്ട്. പക്ഷേ എന്റേത് ചുരുണ്ട മുടി ആയതുകൊണ്ട് ബാക്കിലേക്ക് വളരില്ല, മുടി വളർത്തിയാൽ മുകളിലേക്ക് പൊങ്ങിയേ നിൽക്കൂ. അങ്ങനെ മുടി വളർത്താൻ കഴിയാത്ത സങ്കടമുണ്ടായിരുന്നു. 95 മുതൽ ഇന്നലെ വരെ ദിവസവും ഡയറി എഴുതുന്ന പതിവുണ്ട്. ഞാൻ എപ്പോഴും ഡയറി എഴുതും. അന്നൊന്നും എല്ലാ ഡേറ്റും പ്രിന്റ് ചെയ്ത ഡയറി കിട്ടാറില്ല. അതുകൊണ്ട് സാധാരണ നോട്ട് എഴുതുന്ന ബുക്കിലാണ് ഡയറി എഴുതിയിരുന്നത്. ഞങ്ങൾ അഞ്ചു മക്കളാണ് വീട്ടിൽ. സഹോദരങ്ങൾ എന്റെ ഡയറി എടുത്ത് വായിക്കാതിരിക്കാൻ ബുക്കിന്റെ കവറിൽ ബാബു ചേട്ടന്റെ ഒരു പടം വെട്ടിയെടുത്ത് ഒട്ടിച്ചു വച്ചിട്ട് ‘‘ഇത് രമേഷിന്റെ ഡയറിയാണ്. ഇത് എടുത്താൽ അറിയാല്ലോ ഞാൻ വരും വന്നു നിങ്ങളെ ഇടിക്കും’’ എന്ന് എഴുതി വച്ചിരുന്നു. അന്ന് മനസ്സിൽ എന്റെ രക്ഷകനാണ് ബാബുച്ചേട്ടൻ. ഇതൊരു അതിശയോക്തി അല്ല, ആ ഡയറി ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. 

View post on Instagram

'അവരിൽ ഒരാളായി ഉണ്ടും ഉറങ്ങിയും കഴിഞ്ഞ മമ്മൂക്കയേയും ടീമിനെയും അവർ സ്നേഹത്തോടെ ഓർക്കുന്നു'