'നിറഞ്ഞു നിറഞ്ഞു വരുമ്പോള്‍ ഒരു സന്തോഷമുണ്ട്'; സമ്പാദ്യ കുടുക്കയുമായി സരയൂ
കുറഞ്ഞ സിനിമകള്‍ക്കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ നടിയാണ് സരയു. ഇപ്പോളിതാ തന്റെ സമ്പാദ്യശീലത്തെപ്പറ്റിയാണ് സരയുവിന്റെ പുതിയ സോഷ്യൽമീഡിയ പോസ്റ്റ്.
കുറഞ്ഞ സിനിമകള്‍ കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് സരയു. ടെലിവിഷന്‍ പ്രേക്ഷകർക്ക് പ്രിയ നായികയാണിപ്പോള്‍ സരയു മോഹന്‍. അതേസമയം തന്നെ മലയാള സിനിമയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു. ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയത്. തുടര്‍ന്ന് സഹനടി വേഷങ്ങളില്‍ നിരവധി ചിത്രങ്ങള്‍ ചെയ്യാന്‍ സരയുവിനായി. അവതാരക എന്ന നിലയിലും ശ്രദ്ധ നേടിയ സരയു എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ്. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലായിരുന്നു താരം അവസാനമായി വേഷമിട്ടത്. മിനിസ്‌ക്രീനിലും സജീവമായ സരയു എന്റെ മാതാവ് എന്ന മലയാളം പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
കഴിഞ്ഞ കുറച്ചുനാളുകള്‍ക്ക് മുന്നേ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച സരയുവിന്റെ ആനീസ് കിച്ചണിലെ സംസാരമായിരുന്നു. അതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട സരയു, വിമര്‍ശനങ്ങള്‍ക്കെല്ലാം നല്ല മറുപടിയുമായും രംഗത്ത് വന്നിരുന്നു. ഇപ്പോളിതാ തന്റെ സമ്പാദ്യശീലത്തെപ്പറ്റിയാണ് സരയുവിന്റെ പുതിയ പോസ്റ്റ്. പണ്ടൊക്കെ പൗഡര്‍കുപ്പിയുടെ മൂട് തുളച്ചായിരുന്നു സമ്പാദ്യക്കുടുക്ക ഉണ്ടാക്കിയിരുന്നതെന്നും, കുട്ടിയായിരുന്ന അന്നൊക്കെ സിപ്പപ്പ് കഴിക്കാനൊക്കെ തന്റെതന്നെ കുടുക്കയില്‍ ഈര്‍ക്കിലും കത്രികയുമെല്ലാം ഇട്ട് പൈസ തിരികെ എടുക്കുമായിരുന്നു എന്നെല്ലാമാണ് തന്റെ പുതിയ സമ്പാദ്യക്കുടുക്ക കയ്യില്‍ പിടിച്ചുള്ള ഫോട്ടോ പങ്കുവച്ച് സരയു കുറിച്ചിരിക്കുന്നത്.
താരത്തിന്റെ കുറിപ്പ് വായിക്കാം
'ആദ്യം ക്യൂട്ടിക്യൂറ പൗഡര്‍ കുപ്പീടെ മൂട് തുളച്ചതായിരുന്നു കുടുക്ക... സിപ്പപ്പിന് കൊതി മൂക്കുന്ന വൈകുന്നേരങ്ങളില്‍, കത്രിക ഇട്ട് കുത്തി തിരുകി ചില്ലറ എടുക്കും..പൗഡര്‍ മണക്കുന്ന ചില്ലറയും മുന്തിരി സിപ്പപ്പും ഇടയ്ക്ക് ഇടയ്ക്ക് കണ്ടുമുട്ടും .അങ്ങനെ നാളുകളോളം കുടുക്ക നിറയില്ല... പിന്നെ സ്‌കൂളില്‍, ക്ലാസ്സില്‍ ഒരു കുടുക്ക ഉണ്ടായിരുന്നു.. ക്ലാസ്സില്‍ മിണ്ടുന്നവരുടെ പേരെഴുതി ഫൈന്‍ മേടിക്കുന്ന ഒരു ഏര്‍പ്പാട് ഉണ്ടായിരുന്നു....പിന്നെ കറുത്ത റിബണ്‍ കെട്ടാത്തതിന്, ബാഡ്ജ് കുത്താത്തതിന് അങ്ങനെ വേറെയും ചിലതുണ്ടായിരുന്നു... 5 മുതല്‍ 10 വരെ കൂടെ ഉണ്ടായിരുന്നത് ഏറെക്കുറെ ഒരേ കുട്ടികള്‍ ആയിരുന്നു... നല്ല ഗംഭീര കക്ഷികള്‍ ആയിരുന്നത് കൊണ്ട് പൈസക്ക് ക്ഷാമം ഇല്ലായിരുന്നു.... ഓണം, ക്രിസ്മസ് സെലിബ്രേഷന്‍, ഫസ്റ്റ് എയ്ഡ് കിറ്റ്,ക്ലാസ്സില്‍ അത്യാവശ്യം വരുന്നവര്‍ക്ക് പാഡ് വാങ്ങി വെക്കല്‍ ഒക്കെ ഈ പൈസക്ക് ആയിരുന്നു....പോസ്റ്റ് ബോക്‌സിന്റെ രൂപത്തില്‍ ഉള്ള കുടുക്ക ആയിരുന്നു ക്ലാസ്സില്‍... താഴും താക്കോലും ഉള്ളത്...
പല രൂപത്തിലും സ്റ്റൈലിലും ഒക്കെ കുടുക്കകള്‍ വാങ്ങി,നിറച്ചു പൊട്ടിച്ചു... കുറച്ച് വര്ഷങ്ങളായി ഇതാണ് ഇഷ്ടം...മണ്‍കുടുക്ക... നിറഞ്ഞു നിറഞ്ഞു വരുമ്പോള്‍ ഒരു സന്തോഷംണ്ട്.. കയ്യില്‍ ചില്ലറ കിട്ടിയാല്‍ ഉടന്‍ കുടുക്കയില്‍ കൊണ്ടിടാനുള്ള ആവേശമാണ്...ശ്രദ്ധ കേമമായി ഉള്ളത് കൊണ്ട് സനൂന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് തന്നെ യഥേഷ്ടം സംഭാവന കിട്ടും...അമ്മേടെ കയ്യിലും ചില്ലറത്തുട്ടുകള്‍ എപ്പോഴും കാണും...എങ്ങനെ ആണാവോ... എങ്ങനെ ആയാലും കുടുക്ക വായില്‍ തന്നെ!... അങ്ങനെ വയറ് വീര്‍ത്ത ഇവനെ ഇന്ന് തകര്‍ത്തു... പണ്ടൊക്കെ ഇത് നിറയണതും കാത്ത് മനസിനുള്ളില്‍ ചുരുണ്ടു കിടന്നിരുന്ന കുഞ്ഞു മോഹങ്ങള്‍ ഉണ്ടായിരുന്നു...ഇന്നത്തെ (അത്യാഗ്രഹങ്ങള്‍ )ആഗ്രഹങ്ങള്‍ ഈ പാവം മണ്‍ചെപ്പ് താങ്ങാതായി...
എന്നാലും ഈ പതിവ് വിടാന്‍ തോന്നിയില്ല... ഒരെണ്ണം വാങ്ങി ഒരു മൂലക്ക് വെച്ചോളൂ!മാസാ മാസം കൃത്യം തീയതി വെച്ച് ചോദിച്ചു വരുകയോ, പലിശ താടോ ന്ന് അലറുകയോ , എന്റെ കയ്യില്‍ ഇത്രേ ഉള്ളൂട്ടാ, വല്ലോം തന്നോളിന്‍ എന്ന് ാഴെ അയക്കുകയോ ഒന്നൂല്ല...
ആ കടേന്ന് കിട്ടിയ ബാക്കി ചില്ലറയോ, കാറിന്റെ ഉള്ളില്‍ കിടക്കുന്ന നാണയതുട്ടോ, ബസ്സില്‍ കൊടുത്തതിന്റെ ബാക്കിയോ ഒക്കെ ഇടയ്‌ക്കൊന്ന് കൊടുത്താല്‍ മതി...അങ്ങനെ പോകെ, ഇങ്ങനെ അന്തിച്ചു ചിന്തിച്ചു കുന്തിച്ചിരിക്കുമ്പോള്‍, ചിലപ്പോള്‍ ഇവന്‍ ഒരു ചിരി ചിരിക്കും സാറേ....! '.