ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനുശേഷം ശ്രുതി രജനികാന്തിന്റെ പഴയൊരു വീഡിയോ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്.

സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ യുവനടിയാണ് ശ്രുതി രജനികാന്ത്. മലയാള സിനിമയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനുശേഷം ശ്രുതി രജനികാന്തിന്റെ പഴയൊരു വീഡിയോ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്. ആ വീഡിയോയുമായി ബന്ധപ്പെട്ടും തന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളിലെ വസ്തുത വ്യക്തമാക്കിയും ശ്രുതി പുതിയൊരു വീഡിയോ യുട്യൂബ് ചാനലിലൂടെ പങ്കിട്ടിരിക്കുകയാണ് ഇപ്പോൾ.

'അന്ന് ഞാൻ കൊടുത്ത അഭിമുഖത്തിന്റെ റീല്‍ ഇപ്പോള്‍ വീണ്ടും കറങ്ങി കൊണ്ടിരിക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും വൈറൽ റീലിൽ കണ്ടതിന് സമാനമായൊരു കാര്യം പറയുന്നുണ്ട്. അതുകൊണ്ട് ആ നടി ഞാനാണോയെന്ന് ചോദിച്ച് കുറേ കോളുകളും മെസേജുകളുമൊക്കെ വരുന്നുണ്ട്. പക്ഷെ ആ നടി ഞാനല്ല. അവസരം കിട്ടാനായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം മലയാള സിനിമയിലുണ്ട്. മകള്‍ അത്തരം വിട്ടുവീഴ്ച ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ചിന്തിക്കുന്ന അമ്മമാരുണ്ട്. ഞാന്‍ പറഞ്ഞതും ഈ പറഞ്ഞതും രണ്ടും രണ്ടാണ്', എന്ന് ശ്രുതി പറയുന്നു. 

'രണ്ടു നാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ'; ശ്രീകൃഷ്ണ ജയന്തി ആശംസയുമായി രചന

'ഹേമ കമ്മീഷനെക്കുറിച്ച് ഒരുപാട് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. പക്ഷെ ഹേമ കമ്മിറ്റിക്ക് ഞാന്‍ അല്ല ആ മൊഴി കൊടുത്തത്. നേരത്തെ ഒരു അഭിമുഖത്തില്‍ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് എന്താണ് അഭിപ്രായം, കാസ്റ്റിങ് കൗച്ച് മലയാള സിനിമയിലുണ്ടോയെന്ന് ചോദിച്ചിരുന്നു. ‌കാസ്റ്റിങ് കൗച്ചുണ്ട്. നിങ്ങളിനി എത്ര ഇല്ലെന്ന് പറഞ്ഞാലും അത് ഉള്ള കാര്യമാണ്. ഇങ്ങനെയൊരു കമ്മിറ്റി അത് മുന്നോട്ട് കൊണ്ടുവരികയാണെങ്കില്‍ വരട്ടെ. കല അത്ര ഇഷ്ടമായത് കൊണ്ട് ഇന്‍ഡസ്ട്രിയിലേക്ക് വന്നതാണ്. കുട്ടിക്കാലത്തെ ഡാന്‍സറാണ്. നാടകങ്ങളൊക്കെ ചെയ്തിട്ടുണ്ട്. ഭയങ്കരമായി കലയെ സ്‌നേഹിക്കുന്നത് കൊണ്ട് വന്നതാണ്. കൂടെക്കിടന്ന് കൊടുത്താലേ അവസരം കിട്ടൂ. ഇല്ലെങ്കില്‍ ചെറുതായിട്ട് തൊടുകയും പിടിക്കുകയും ചെയ്യും അത് കണ്ടില്ലെന്ന് വെച്ചാൽ മതി എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. അത് മോശമാണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട്. എനിക്ക് പേഴ്‌സണലി അറിയാവുന്ന സംഭവത്തെക്കുറിച്ചാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്' എന്നും ശ്രുതി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..