വിവാദ രംഗങ്ങള്‍ നീക്കിയ ശേഷം ഏഴുദിവസത്തിനുള്ളില്‍ പൊതുവായി മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് സര്‍വ്വ ബ്രാഹ്മിന്‍ മഹാസഭ നല്‍കിയിരിക്കുന്ന നോട്ടീസ്. 

പ്രഭാസ് നായകനായി എത്തുന്ന ബി​ഗ് ബജറ്റ് ചിത്രം ആദിപുരുഷ് ടീസര്‍ റിലീസ് മുതല്‍ തന്നെ വിവാദങ്ങളില്‍ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചില സംഘടനകള്‍. വിവാദ രംഗങ്ങള്‍ നീക്കിയ ശേഷം ഏഴുദിവസത്തിനുള്ളില്‍ പൊതുവായി മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് സര്‍വ്വ ബ്രാഹ്മിന്‍ മഹാസഭ നല്‍കിയിരിക്കുന്ന നോട്ടീസ്. ഹിന്ദു ദൈവങ്ങളെ ചിത്രത്തില്‍ അധിക്ഷേപകരമായ രീതിയില്‍ ചിത്രീകരിച്ചെന്നാണ് ആരോപണം.

അസഭ്യം നിറഞ്ഞ ഭാഷയില്‍ ഹിന്ദു ദൈവങ്ങള്‍ സംസാരിക്കുന്നതായാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും സര്‍വ്വ ബ്രാഹ്മിന്‍ മഹാസഭ പറയുന്നു. രാമായണം നമ്മുടെ ചരിത്രമാണ് എന്നാല്‍ ചിത്രത്തില്‍ ഹനുമാനെ മുഗള്‍ പശ്ചാത്തലമുളളതായാണ് കാണിക്കുന്നതെന്നും സര്‍വ്വ ബ്രാഹ്മിന്‍ മഹാസഭ ആരോപിക്കുന്നു. രാമായണത്തേയും ശ്രീരാമനേയും മുസ്ലിംവത്കരിക്കുന്നതാണ് ചിത്രത്തിന്‍റെ ലക്ഷ്യമെന്നും ബ്രാഹ്മിന്‍ മഹാസഭ ആരോപിക്കുന്നു. ചിത്രം വിദ്വേഷമാണ് പ്രചരിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. മതവികാരത്തെ ലക്ഷ്യമിട്ടുള്ളതാണ് ചിത്രമെന്നതടക്കം രൂക്ഷമായ ആരോപണങ്ങളാണ് ആദിപുരുഷിനെതിരെ ഉയര്‍ന്നിട്ടുള്ളത്.

അതേസമയം ടീസറിന് പിന്നാലെ ഉയര്‍ന്ന ട്രോളുകളില്‍ അത്ഭുതമില്ലെന്നാണ് ആദിപുരുഷിന്‍റെ സംവിധായകന്‍ ഓം റാവത്ത് പറയുന്നത്. ചിത്രം ബി​ഗ് സ്ക്രീനിനായി ഒരുക്കിയതാണെന്നും സംവിധായകൻ പറഞ്ഞു. ഈ സിനിമ ബിഗ് സ്‌ക്രീനിനായി ഒരുക്കിയതാണ്. എനിക്കൊരു ചോയ്‌സ് നൽകിയിരുന്നെങ്കിൽ ഞാൻ ടീസർ ഒരിക്കലും യൂട്യൂബിൽ ഇടില്ലായിരുന്നു. പക്ഷേ അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വലിയ തോതിൽ പ്രേക്ഷകരിലേക്ക് എത്തണമെങ്കിൽ ഇവിടെ പ്രദർശിപ്പിച്ചേ മതിയാകൂവെന്നാണ് ഓം റാവത്ത് പ്രതികരിച്ചത്.

രാമായണത്തെയും രാവണനെയും തെറ്റായ രീതിയിലാണ് ടീസറിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് നേരത്തെ നടിയും ബിജെപി വക്താവുമായ മാളവിക അവിനാഷും ആരോപിച്ചിരുന്നു. ഇന്ത്യക്കാരന്‍ അല്ലെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് രാവണനെ ആദിപുരുഷനിൽ അവതരിപ്പിച്ചിരിക്കുന്നത്. നീല കണ്ണുകളുള്ള മേക്കപ്പ് ഇട്ട് ലെതര്‍ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത്. സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇത് ചെയ്യാന്‍ കഴിയില്ല. ഒരു സിനിമാ സംവിധായകന് മാത്രമല്ല, ആര്‍ക്കും ഇത് നിസ്സാരമായി കാണാനാവില്ല. ഈ തെറ്റായ ചിത്രീകരണത്തില്‍ എനിക്ക് ദേഷ്യവും സങ്കടവും ഉണ്ട്. അവര്‍ പ്രതിനിധീകരിക്കുന്നത് നമ്മുടെ ചരിത്രത്തെയാണെന്നും മാളവിക പറഞ്ഞത്.