മുംബൈ ജുഹുവിലുള്ള വീടായ ജൽസയിലാണ് അമിതാഭ് ബച്ചൻ ബോളിവുഡ് താരങ്ങളെ ക്ഷണിച്ച് വരുത്തി ദീപാവലി ആഘോഷിച്ചത്. ഒക്ടോബർ 28 തിങ്കളാഴ്ചയായിരുന്നു ജൽസയിൽ ദീപാവലി ആഘോഷങ്ങൾ നടന്നത്.
മുംബൈ: അമിതാഭ് ബച്ചന്റെ വീട്ടിലൊരുക്കിയ ദീപാവലി ആഘോഷത്തിനിടെ ഐശ്വര്യ റായിയുടെ മാനേജരുടെ വസ്ത്രത്തിന് തീപിടിച്ച സംഭവം ഏറെ ചർച്ചയായിരുന്നു. ഐശ്വര്യ റായിയുടെ മാനേജർ അർച്ചന സദാനന്ദിന്റെ ലഹങ്കയ്ക്കായിരുന്നു തീപിടിച്ചത്. അന്ന് ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാനാണ് അർച്ചനയെ തീപിടിത്തത്തിൽ നിന്ന് രക്ഷിച്ചതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഷാരൂഖ് ഖാനല്ല, ഐശ്വര്യ റായി തന്നെയാണ് അർച്ചനയെ രക്ഷിച്ചതെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
മുംബൈ ജുഹുവിലുള്ള വീടായ ജൽസയിലാണ് അമിതാഭ് ബച്ചൻ ബോളിവുഡ് താരങ്ങളെ ക്ഷണിച്ച് വരുത്തി ദീപാവലി ആഘോഷിച്ചത്. ഒക്ടോബർ 28 തിങ്കളാഴ്ചയായിരുന്നു ജൽസയിൽ ദീപാവലി ആഘോഷങ്ങൾ നടന്നത്. അന്ന് രാത്രി ആഘോഷങ്ങൾക്കിടെ അർച്ചനയുടെ ലെഹങ്കയ്ക്ക് തീപിടിക്കുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും പകച്ച് നിന്നപ്പോൾ ഐശ്വര്യ റായി എത്തി തീയണയ്ക്കുകയും അർച്ചനയെ രക്ഷിക്കുകയുമായിരുന്നുവെന്ന് ഹോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, ദീപാവലി ആഘോഷത്തിനിടെ അർച്ചനയുടെ വസ്ത്രത്തിന് തീപിടിച്ചപ്പോൾ സമചിത്തതയോടെ പ്രവർത്തിച്ച് ഷാരൂഖ് തീ അണച്ച് അർച്ചനയെ രക്ഷപ്പെടുത്തുകയും ഇതുവഴി വലിയൊരു അപകടമാണ് ഒഴിഞ്ഞുമാറിയതെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ഷാരൂഖ് ഖാന് നന്ദിയറിയിച്ച് സൽമാൻ ഖാനും ഫറാ ഖാനുമൊക്കെ രംഗത്തെത്തിയിരുന്നു. എന്നാൽ, വാർത്തകളോട് ഷാരൂഖ് ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, വലിയൊരു അപകടത്തിൽ നിന്ന് തന്റെ മാനേജറെ സാഹസികമായി രക്ഷിച്ച ഐശ്വര്യയ്ക്ക് കയ്യടിക്കുകയാണ് ആരാധകർ. ഷാരൂഖ് അല്ല ഐശ്വര്യയാണ് യഥാർത്ഥത്തിൽ ഹീറോ എന്നും ആരാധകർ പറയുന്നു.
