ബുധനാഴ്ചചത്തെ എപ്പിസോഡില്‍ സഹമത്സരാര്‍ത്ഥിയായ അര്‍ച്ചന ഗൌതമിനെയാണ് വികാസ് മണക്തല ജാതീയമായി അധിക്ഷേപിച്ചത് എന്നാണ് പരാതി.
മുംബൈ: ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഹിന്ദി ബിഗ്ബോസ് സീസണ്‍ 16നെതിരെ ജാതി അധിക്ഷേപത്തിന്‍റെ പേരില്‍ നടപടി വന്നേക്കും എന്ന് സൂചന. പരിപാടിയില്‍ ഒരു താരം മറ്റൊരു മത്സരാര്‍ത്ഥിക്കെതിരെ നടത്തിയ അധിക്ഷേപത്തിലാണ് നടപടി എന്നാണ് വിവരം. ബുധനാഴ്ചത്തെ എപ്പിസോഡിലാണ് സംഭവം ഉണ്ടായത്. വികാസ് മണക്തല എന്ന മത്സരാര്‍ത്ഥിക്കെതിരെ നടപടിക്ക് ദേശീയ പട്ടിക ജാതി കമ്മീഷന്‍ (എന്‍സിഎസ്സി) ആവശ്യപ്പെട്ടുവെന്നാണ് വിവരം.
ബുധനാഴ്ചചത്തെ എപ്പിസോഡില്‍ സഹമത്സരാര്‍ത്ഥിയായ അര്‍ച്ചന ഗൌതമിനെയാണ് വികാസ് മണക്തല ജാതീയമായി അധിക്ഷേപിച്ചത് എന്നാണ് പരാതി. വിഷയത്തില്‍ എന്‍സിഎസ്സി മഹാരാഷ്ട്ര സര്‍ക്കാര്‍, സംസ്ഥാന പൊലീസ്, പ്രക്ഷേപണ മന്ത്രാലയം, ഷോ പ്രൊഡ്യൂസര്‍മാരായ എന്‍റമോള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വയകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കളേര്‍സ് ടിവി എന്നിവര്‍ക്ക് ദേശീയ പട്ടിക ജാതി കമ്മീഷന്‍ നോട്ടീസ് അയച്ചത്.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടയാളാണ് അര്‍ച്ചന ഗൌതം. എന്‍.സി.എസ്.സി നോട്ടീസ് പ്രകാരം പരിപാടിയില്‍ നടത്തിയ പരാമര്‍ശം ഇന്ത്യന്‍ ശിക്ഷനിയമം അനുസരിച്ചും എസ്.സി, എസ്.ടി നിയമപ്രകാരവും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 338 പ്രകാരം കമ്മീഷന്‍റെ അധികാരം ഉപയോഗിച്ച് ഇതില്‍ അന്വേഷണം നടത്തുമെന്നും പറയുന്നുണ്ട്. വിഷയത്തില്‍ ഏഴുദിവസത്തിനുള്ളില്‍ എന്ത് നടപടി എടുത്തുവെന്ന് അറിയിക്കാന്‍ നോട്ടീസ് ആവശ്യപ്പെടുന്നു.
ബിഗ് ബോസിന്‍റെ ബുധനാഴ്ചത്തെ എപ്പിസോഡില്‍ അർച്ചനയും വികാസും തമ്മില്‍ തര്‍ക്കം നടക്കുന്നത് കാണിക്കുന്നുണ്ട്. അടുക്കളയില്‍ പാചകവുമായി ബന്ധപ്പെട്ട നടന്ന തര്‍ക്കമാണ് വഴക്കിലേക്ക് നയിച്ചത്.
താൻ പാചകം ചെയ്യുന്നത് തടസ്സപ്പെടുത്തിയതിന് അർച്ചന വികാസിനോട് ദേഷ്യപ്പെട്ടിരുന്നു.
ഇത് വലിയ വഴക്കിലേക്കാണ് നീങ്ങിയത്. ഇതിനിടെയാണ് ജാതി പരാമര്‍ശം വികാസ് നടത്തിയത്. ഇതോടെ അർച്ചന ദേഷ്യത്തില്‍ വെള്ളം നിറച്ച ഒരു പാത്രം തട്ടിമറിച്ചു. ഇതോടെ ബിഗ്ബോസ് അടുക്കളയിൽ മുഴുവൻ വെള്ളം ഒഴിക്കുകയും മറ്റും ചെയ്തു. ഇതോടെയാണ് ഇരുവരെയും ശാന്തരാക്കാൻ മറ്റ് അംഗങ്ങള്‍ ശ്രമിച്ചത്.
ഇപ്പോള്‍ അത് ചെയ്യാന്‍ സാധിക്കില്ല, എങ്കിലും ശ്രമിക്കും; തുറന്ന് പറഞ്ഞ് അജയ് ദേവഗണ്‍
