Asianet News MalayalamAsianet News Malayalam

'ഗംഭീര പടം, മമ്മൂക്കയുടെ ഗെറ്റപ്പും ഫൈറ്റും കണ്ടാല്‍ നീ ഞെട്ടും!'

'ഇന്നലെ പുലര്‍ച്ചെ നാലു മണിക്ക് എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ഹലോ പറഞ്ഞപ്പോളേ കേട്ടത് അന്ന് കോട്ടയത്ത് മുഴങ്ങിയ അതേ ശബ്ദവും മുദ്രാവാക്യവും- 'മമ്മൂക്ക കീ ജയ് '. ഞാന്‍ ചോദിച്ചു എന്തേ ഡോണ്‍, എന്താ സംഭവം?'
 

don max about mamangam watching experience
Author
Thiruvananthapuram, First Published Nov 3, 2019, 12:54 PM IST

മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കാത്തിരിപ്പുള്ള ചിത്രമാണ് മമ്മൂട്ടി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'മാമാങ്കം'. പ്രേക്ഷകര്‍ക്ക് ഈ ചിത്രത്തോടുള്ള താല്‍പര്യത്തിന് തെളിവായിരുന്നു ഇന്നലെ റിലീസ് ചെയ്യപ്പെട്ട ട്രെയ്‌ലറിന് ലഭിച്ച പ്രതികരണം. ഇന്നലെ വൈകിട്ട് നാലിന് ശേഷം പുറത്തെത്തിയ ട്രെയ്‌ലറിന് യുട്യൂബില്‍ ഇതുവരെ ലഭിച്ച കാഴ്ചകള്‍ 19 ലക്ഷത്തിന് മേലെയാണ്. ട്രെയ്‌ലര്‍ എത്തിയതിന് പിന്നാലെ ചിത്രം എങ്ങനെയുണ്ടാവുമെന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സിനിമ പൂര്‍ണമായും കണ്ട ഒരാളുടെ അഭിപ്രായം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ്. മറ്റാരുമല്ല, മാമാങ്കത്തിന്റെ ഇന്നലെ പുറത്തെത്തിയ ട്രെയ്‌ലറിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ച പ്രശസ്ത എഡിറ്റര്‍ ഡോണ്‍ മാക്‌സ് ആണ് മാമാങ്കം കണ്ട ആ പ്രേക്ഷകന്‍. ഡോണ്‍ മാക്‌സ് ഒരു കടുത്ത മമ്മൂട്ടി ആരാധകന്‍ കൂടിയാണെന്നും പറയുന്നു റോബര്‍ട്ട്.

don max about mamangam watching experience

 

റോബര്‍ട്ട് കുര്യാക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇരുപതിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്.. കൃത്യമായി പറഞ്ഞാല്‍ 1998 ഏപ്രില്‍ 7 വൈകുന്നേരം കോട്ടയം അനുപമ തീയേറ്ററിന് മുന്നില്‍ ഒരു വരവേല്‍പ്പിനുള്ള ഒരുക്കം. എല്ലാവരും പ്രീഡിഗ്രി പിള്ളേര്‍. കോട്ടയത്തെ മമ്മൂട്ടി ഫാന്‍സ് പിള്ളേരാണ് കക്ഷികള്‍. പിറ്റേന്ന് റിലീസ് ചെയ്യുന്ന മറവത്തൂര്‍ കനവ് സിനിമയെ സ്വീകരിക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്. തീയേറ്ററിന് ചുറ്റും തോരണം കെട്ടി, തുണി ബാനര്‍ വലിച്ചു പോസ്റ്റില്‍ കെട്ടണം. കൂട്ടത്തില്‍ ഒരേയൊരാള്‍ക്കേ പോസ്റ്റില്‍ കയറാന്‍ വശമുള്ളൂ. ആ പയ്യന്‍ തന്നെ വലിഞ്ഞു കയറി. തിരക്കുള്ള റോഡില്‍ക്കൂടി പോയ ചിലര്‍ കളിയാക്കി, ചിലര്‍ ചീത്ത വിളിച്ചു.. അതൊന്നും മൈന്‍ഡ് ചെയ്യാതെ പണി പൂര്‍ത്തിയാക്കിയിട്ട് ആവേശത്തോടെ അയാള്‍ വിളിച്ചുപറഞ്ഞു, 'മമ്മൂക്ക കീ ജയ് '.

ഇന്നലെ പുലര്‍ച്ചെ നാലു മണിക്ക് എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ഹലോ പറഞ്ഞപ്പോളേ കേട്ടത് അന്ന് കോട്ടയത്ത് മുഴങ്ങിയ അതേ ശബ്ദവും മുദ്രാവാക്യവും- 'മമ്മൂക്ക കീ ജയ് '.

ഞാന്‍ ചോദിച്ചു എന്തേ ഡോണ്‍, എന്താ സംഭവം? ഡോണ്‍ പറഞ്ഞു, എടാ ഞാന്‍ മാമാങ്കം ട്രെയിലറിന്റെ വര്‍ക്കില്‍ ആരുന്നു, ഗംഭീരം പടം. മമ്മുക്കയുടെ ഗെറ്റപ്പും ഫൈറ്റും കണ്ടാല്‍ നീ ഞെട്ടും.. എനിക്ക് ഇത് പറയാതിരിക്കാന്‍ വയ്യ, അത്രയേറെ ആവേശം. എന്നിലെ മമ്മൂട്ടി ആരാധകനെ ഉണര്‍ത്താന്‍ ഈ പടത്തിനു സാധിച്ചു. പിന്നെ ഞാനും ഉറങ്ങിയില്ല, വൈകുന്നേരം ട്രെയിലര്‍ കണ്ടപ്പോള്‍ ആ ആവേശം ഇരട്ടിയുമായി.

അന്ന് പോസ്റ്റില്‍ വലിഞ്ഞു കയറിയ ആ പയ്യന്‍ ഇന്ന് ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ എഡിറ്ററായി മാറി. മമ്മൂട്ടി ഫാന്‍സിന്റെ ജില്ലാ ട്രഷറര്‍ ആയിരുന്നു ഡോണ്‍. ജില്ലാ പ്രസിഡന്റ് ഞാനും.. ജോയിന്‍ സെക്രട്ടറി ആയിരുന്ന റെജീസ് ആന്റണി ഇന്ന് സംവിധായകനും. മറ്റൊരു ഭാരവാഹി ആയിരുന്ന ജിജി ഇന്ന് നിര്‍മ്മാതാവായും എക്‌സിബിറ്ററായും രംഗത്തുണ്ട്. അകാലത്തില്‍ ഞങ്ങളെ വിട്ടുപിരിഞ്ഞ പ്രമോദും ഇപ്പോഴത്തെ ആംചി മുംബൈയുടെ കലാകാരന്‍ ആശിഷും ഒപ്പം ഉണ്ടായിരുന്നു. അന്നും ഇന്നും ഞങ്ങളുടെ വഴികാട്ടി ആയി ബാബുക്കുട്ടനും, വി ഭാസ്‌കറും സൈഫുദീനും രംഗത്തുണ്ട്.

ഞങ്ങളുടെ കൂട്ടത്തില്‍ കൂടുതല്‍ മിടുക്കന്‍ ഡോണ്‍ മാക്‌സ് ആയിരുന്നത് കൊണ്ടാവണം, സ്വാഭാവികമായും മമ്മുക്കയുടെ അടുത്ത് ആദ്യം അവന്‍ എത്തിപ്പെട്ടത്. അദ്ദേഹമാകട്ടെ ഡോണില്‍ എന്തോ ഒരു 'സ്പാര്‍ക്' തോന്നി ഡോണിന് ഒരു ട്രെയിലര്‍ ചെയ്യാനുള്ള അവസരം കൊടുത്തു. തന്റെ ഇഷ്ടതാരം തനിക്ക് തന്ന ആ അവസരം അവന്‍ ശരിക്കും ഉപയോഗിച്ചു.. ക്രോണിക് ബാച്ചിലര്‍ എന്ന സിനിമയിലൂടെ ഡോണിനെ സിനിമാലോകത്തിനു മമ്മുക്ക സംഭാവന ചെയ്തു എന്ന് വേണം പറയാന്‍. ഇന്ന് രണ്ടു പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ മമ്മൂക്കയുടെയും മലയാളത്തിന്റെയും ഏറ്റവും വലിയ സിനിമയില്‍ പങ്കാളിയാകാന്‍ ഡോണിന് കഴിഞ്ഞത് ഒരു നിമിത്തം ആകും.

മമ്മുക്ക കണ്ടെത്തിയ ആ പയ്യന്‍ ഇന്ന് മോഹന്‍ലാല്‍ സാര്‍ ഉള്‍പ്പെടെ ഇന്ത്യ കണ്ട പ്രഗത്ഭരുടെ എല്ലാം ഭായ് ഭായ് ആയി കഴിഞ്ഞു.. ആ ഡോണിന്റെ വാക്കില്‍ ഞാനും വിശ്വസിക്കുന്നു. മാമാങ്കം ഒരു സംഭവം ആകും. കാരണം' മാമാങ്കം ' സിനിമ മുഴുവനും കണ്ട ഏക ഫാന്‍സ്‌കാരന്‍ ഡോണ്‍ ആണല്ലോ!

Follow Us:
Download App:
  • android
  • ios