കച്ചാ ബദാമിനൊപ്പം ജഗതിയുടെ പഴയ സിനിമയിലെ ഹാസ്യരംഗം

സോഷ്യല്‍ മീഡിയയില്‍ സമീപകാലത്ത് ആഗോള തലത്തില്‍ വൈറല്‍ ആയ ഗാനമാണ് കച്ചാ ബദാം (Kacha Badam). ബംഗാളി തെരുവ് കച്ചവടക്കാരനായ ഭൂപന്‍ ഭഡ്യാക്കര്‍ പാടിയ ബംഗാളി നാടോടിഗാനം ആരോ മൊബൈലില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തതോടെയാണ് ലോകമാകമാനം ട്രെന്‍ഡ് തീര്‍ത്തത്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേര്‍ കച്ച ബദാം ഗാനത്തിന് തങ്ങളുടേതായ റീല്‍, ടിക് ടോക്ക് വീഡിയോകളൊക്കെ തീര്‍ത്തെങ്കില്‍ ഇപ്പോള്‍ രസകരമായ ഒരു വീഡിയോ മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. കച്ച ബദാമിന്‍റെ ജഗതി ശ്രീകുമാര്‍ (Jagathy Sreekumar) വെര്‍ഷന്‍ ആണത്!

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജഗതി അഭിനയിച്ച ഒരു പഴയ ചിത്രത്തിലെ രംഗങ്ങള്‍ കച്ച ബദാം ഗാനത്തിനൊപ്പം മിക്സ് ചെയ്തതാണ് വീഡിയോ. ജഗതി ശ്രീകുമാറിന്‍റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തതോടെ ഈ വീഡിയോ വൈറല്‍ ആവുകയായിരുന്നു. നാലായിരത്തോളം ലൈക്കുകളും 230ല്‍ ഏറെ ഷെയറുകളുമാണ് ഈ പേജില്‍ നിന്നുമാത്രം വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

2012ല്‍ സംഭവിച്ച വാഹനാപകടത്തിനു ശേഷം സിനിമയില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. മമ്മൂട്ടി നായകനാവുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തില്‍ ജഗതി ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയില്ല. സിബിഐ 5 ലൊക്കേഷനില്‍ നിന്നുള്ളതെന്ന പേരില്‍ ജഗതിയുടെ ഒരു ചിത്രം കഴിഞ്ഞ വര്‍ഷാവസാനം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനു മാസങ്ങള്‍ക്കു മുന്‍പ് ജഗതി അഭിനയിച്ച ഒരു പരസ്യചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ളതായിരുന്നു പ്രസ്തുത ചിത്രം. 

YouTube video player

അതേസമയം താരനിബിഢമാണ് സിബിഐ 5. സേതുരാമയ്യരായി മമ്മൂട്ടി അഞ്ചാം തവണ എത്തുന്ന ചിത്രത്തില്‍ മുകേഷ്, സായ്‍കുമാര്‍, രണ്‍ജി പണിക്കര്‍, രമേശ് പിഷാരടി, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിങ്ങനെയാണ് താരനിര. സിരീസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസിന്‍റെ 34-ാം വാര്‍ഷികമായിരുന്നു ഇന്നലെ.

450 സ്ക്രീനുകള്‍, 1000 പ്രദര്‍ശനങ്ങള്‍; ജിസിസിയില്‍ സര്‍വ്വകാല റെക്കോര്‍ഡിലേക്ക് ആറാട്ട്