റോക്ക് ക്ലൈമ്പിംഗും സ്കേറ്റിംഗും അടക്കമുള്ള തന്‍റെ പ്രിയ സാഹസിക വിനോദങ്ങള്‍ ചേര്‍ത്തുള്ള റീല്‍സ് വീഡിയോയാണ് പ്രണവ് പങ്കുവച്ചിരിക്കുന്നത്

ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് പ്രണവ് മോഹന്‍ലാല്‍. വ്യക്തിപരമായ വിശേഷങ്ങളൊക്കെ പ്രണവ് അവിടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയില്‍ ആവര്‍ത്തിച്ച് വരുന്ന ഉള്ളടക്കം പ്രണവിന് ഏറ്റവും പ്രിയപ്പെട്ട യാത്രയും സാഹസികതയും സംഗീതവും ഒപ്പം ഫോട്ടോഗ്രഫിയുമൊക്കെയാണ്. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലെ ആദ്യ റീല്‍ വീഡിയോ ദിവസങ്ങള്‍ക്ക് മുന്‍പ് പ്രണവ് പങ്കുവച്ചിരുന്നു. യാത്രയും സാഹസികതയും സംഗീതവുമൊക്കെയുള്ള ഒരു വീഡിയോ ആയിരുന്നു അത്. ഇപ്പോഴിതാ റോക്ക് ക്ലൈമ്പിംഗും സ്കേറ്റിംഗും അടക്കമുള്ള തന്‍റെ പ്രിയ സാഹസിക വിനോദങ്ങള്‍ ചേര്‍ത്തുള്ള ഒരു റീല്‍ വീഡിയോയാണ് പ്രണവ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ പരാജിത ശ്രമങ്ങളുടേതാണ് ഇത് എന്നാണ് പ്രത്യേകത.

ഏറ്റവും പെര്‍ഫെക്റ്റ് ആയ നിമിഷങ്ങള്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ കൂടുതലും കാണാറെന്നും എന്നാല്‍ ഇത് ഇത് ഫെര്‍ഫെക്റ്റ് അല്ലാത്ത നിമിഷങ്ങളുടേതാണെന്നുമുള്ള മുഖവുരയോടെയാണ് പ്രണവ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ALSO READ : 'നല്ല പ്രണയഗാനങ്ങള്‍ ഹിന്ദിയില്‍; തെന്നിന്ത്യന്‍ സിനിമയില്‍ ഐറ്റം നമ്പര്‍'; രശ്‍മികയുടെ പരാമര്‍ശം വിവാദത്തില്‍

പ്രണവിന്‍റെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ എത്തിയ ഹൃദയം. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം.

View post on Instagram

പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രവുമാണിത്. പ്രണവ് കൈയടി നേടിയ ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും. അരുണ്‍ നീലകണ്ഠന്‍ എന്നാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. അരുണിന്‍റെ 17 മുതല്‍ 30 വയസ് വരെയുള്ള ജീവിതകാലമാണ് ചിത്രം അടയാളപ്പെടുത്തുന്നത്. വിജയരാഘവന്‍, ജോണി ആന്‍റണി, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളെയും വിനീത് ശ്രീനിവാസന്‍ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തില്‍. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ഓഡിയോ കാസെറ്റുകളും നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരുന്നു.